Tuesday, July 22, 2008

മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ ഗര്‍ജ്ജിക്കുന്ന സിംഹം

മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ ഗര്‍ജ്ജിക്കുന്ന സിംഹം:കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌

ന്യൂഡല്‍ഹി: അത്യധികം ദു:ഖത്തോടും ഞെട്ടലോടും കൂടിയാണ്‌ ബനാത്ത്‌വാല സാഹിബിന്റെ ദേഹവിയോഗം ശ്രവിക്കാനായതെന്ന്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ്‌ പ്രസ്‌താവിച്ചു. ഇപ്പോഴും ബനാത്ത്‌വാല സാഹിബ്‌ വിട്ടുപിരിഞ്ഞു എന്ന്‌ വിശ്വസിക്കാനാവുന്നില്ല.കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈ സംസ്ഥാന മുസ്‌ലിംലീഗ്‌ സമ്മേളനത്തിലാണ്‌ ഞങ്ങള്‍ അവസാനമായി കണ്ടത്‌. ഇന്നലെ ഏറെനേരം ഫോണിലും സംസാരിച്ചിരുന്നു. എന്ത്‌ ചെയ്യാം സര്‍വ്വശക്തന്റെ വിധി.

അത്യഗാധമായ പാണ്ഡിത്യവും സ്വതസിദ്ധമായ ശൈലിയും ഭാഷാപരിജ്ഞാനവും അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം ദേശീയ രാഷ്‌ട്രീയ രംഗത്തും പാര്‍ലമെന്റിലും പാര്‍ട്ടി രംഗത്തും ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കും അവശതയനുഭവിക്കുന്ന മറ്റു വിഭാഗങ്ങള്‍ക്കും പ്രശ്‌ന പരിഹാരത്തിന്‌ പാര്‍ലമെന്റിനകത്തും പുറത്തും പാര്‍ട്ടി വേദികളിലും അദ്ദേഹം ചെയ്‌ത പ്രവര്‍ത്തനം ഒരിക്കലും മറക്കാന്‍ സാധ്യമല്ല. ന്യൂനപക്ഷാവകാശങ്ങള്‍ക്ക്‌ വേണ്ടി ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു അദ്ദേഹം.മുസ്‌ലിംലീഗ്‌ പ്രസ്ഥാനത്തിനും സമൂഹത്തിനും സമുദായത്തിനും അദ്ദേഹം ചെയ്‌ത നിഷ്‌കാമകര്‍മ്മങ്ങള്‍ ഒരിക്കലും വിസ്‌മരിക്കാന്‍ കഴിയാത്തതാണ്‌.

ഇന്ത്യയിലെ മുസ്‌ലിംലീഗിന്റെ എല്ലാ സംസ്ഥാന, ജില്ലാ, പ്രാദേശിക ഘടകങ്ങളും മൂന്ന്‌ ദിവസം പരിപാടികളൊക്കെ മാറ്റിവെച്ച്‌ പ്രാര്‍ത്ഥനാദിനമായി ആചരിക്കാനും ബനാത്ത്‌വാല സാഹിബിന്റെ മഗ്‌ഫിറത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നതിനും മുസ്‌ലിംലീഗ്‌ പാര്‍ട്ടി തീരുമാനിച്ചതായും മന്ത്രി അഹമ്മദ്‌ അറിയിച്ചു.കര്‍ണ്ണാടക സംസ്ഥാന മുസ്‌ലിംലീഗ്‌ പ്രസിഡണ്ട്‌ മിര്‍സാ മുഹമ്മദ്‌ മഹിദ്‌, സെക്രട്ടറി ജാവേദുല്ല, ട്രഷറര്‍ എന്‍. അബൂബക്കര്‍ അനുശോചിച്ചു.


ചന്ദ്രിക ദിനപത്രം
Thursday, 26 June 2008

അണഞ്ഞുപോയ സൂര്യ തേജസിന്‌ മുമ്പില്‍

അണഞ്ഞുപോയ സൂര്യ തേജസിന്‌ മുമ്പില്‍

"വിക്‌ടോറിയന്‍ കാലഘട്ടത്തിന്റെ അവസാനത്തെ പ്രതിനിധിയായ രാഷ്‌ട്രീയ നേതാവ്‌" എന്ന്‌ ഇന്ത്യാ ടുഡെ ഒരിക്കല്‍ ജി.എം. ബനാത്‌വാല സാഹിബിനെ വിശേഷിപ്പിക്കുകയുണ്ടായി. സത്യസന്ധത, വിജ്ഞാനം, ചിന്തക്ക്‌ പിറകെ പ്രവര്‍ത്തനം തുടങ്ങിയവയാണ്‌ ആ കാലഘട്ടത്തിന്റെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ തിരിച്ചറിയല്‍ അടയാളം. ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്‌ അടുത്ത കാലത്തൊന്നും പരിഹരിക്കാന്‍ സാധിക്കാത്ത നഷ്‌ടമാണ്‌ ഈ വിയോഗം സൃഷ്‌ടിച്ചത്‌. സി.എച്ചിന്‌ ശേഷം ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്‌ ദിശാബോധം നല്‍കിയിരുന്ന ഈ സൂരിവര്യന്റെ തിരോധാനം താങ്ങാനാകാത്തതാണ്‌.മരിക്കാത്ത ഓര്‍മ്മകള്‍ നല്‍കിയാണ്‌ അദ്ദേഹം വിട പറഞ്ഞത്‌.

മഹാരാഷ്‌ട്ര അസംബ്ലിയില്‍ അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത്‌ നടത്തിയ പ്രകടനം, നിര്‍ബന്ധ വന്ധീകരണത്തിന്റെ നിയമ നിര്‍മ്മാണം തടഞ്ഞിട്ട തുടര്‍ന്നുള്ള ഒപ്പു ശേഖരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ നിയമ നിര്‍മ്മാണ സഭാ ചരിത്രത്തില്‍ എന്നെന്നും സ്‌മരിക്കപ്പെടുന്ന പ്രതിപക്ഷ കടമാ നിര്‍വ്വഹണങ്ങളിലൊന്നായിരുന്നു. ജനാധിപത്യത്തിന്റെ ശക്തികൊണ്ടു ജനാധിപത്യ ദുരുപയോഗത്തെ തടഞ്ഞിട്ട സംഭവം.പാര്‍ലമെന്റില്‍ 1977 ല്‍ അംഗമായത്‌ മുതല്‍ അദ്ദേഹം ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ ഇതിഹാസങ്ങളിലൊന്നായി മാറുകയായിരുന്നു. അദ്ദേഹം പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗങ്ങളേതാണ്ടൊക്കെ ചരിത്രമായി തീര്‍ന്നവയാണ്‌. ലോക്‌സഭയില്‍ എല്ലാവരും ശ്രദ്ധിക്കുന്ന ചുരുക്കം പ്രതിപക്ഷ പ്രസംഗങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റേത്‌.

ശരീഅത്ത്‌ വിവാദ കാലത്ത്‌ വനിതാ സംരക്ഷണ നിയമത്തിന്റെ മുന്നോടിയായി അദ്ദേഹം അവതരിപ്പിച്ച സ്വകാര്യ ബില്‍ അടക്കം ഒട്ടേറെ പ്രസിദ്ധങ്ങളായ സ്വകാര്യ ബില്ലുകള്‍ അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്‌. ശ്രീമതി ഇന്ദിരാഗാന്ധി ബനാത്‌ വാല സാഹിബ്‌ പ്രസംഗിക്കുന്ന ദിവസം സഭയില്‍ നിര്‍ബ്ബന്ധമായും ഹാജാറാകാറുണ്ടായിരുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌.പരന്ന വിജ്ഞാനം ബനാത്‌വാല സാഹിബിന്റെ പര്യായങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌. ഇന്ത്യന്‍ രാഷ്‌ട്രീയത്തെയും ഇന്ത്യന്‍ സമൂഹത്തിന്റെ അന്തര്‍ ധാരയെയും കുറിച്ച്‌ അദ്ദേഹത്തിനുണ്ടായിരുന്ന പരന്ന വിജ്ഞാനത്തിന്റെ നാട്ടക്കുറിയാണ്‌ റിലീജ്യന്‍ ആന്റ്‌ പൊളിറ്റിക്‌സ്‌ ഇന്‍ ഇന്ത്യ എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥം. ഒന്നിലേറെ പതിപ്പുകള്‍ ഇറങ്ങിയ ഈ ഗ്രന്ഥം മതത്തെയും രാഷ്‌ട്രീയത്തെയും രണ്ടറകളിലായി കാണാന്‍ താല്‍പര്യപ്പെടുന്നവരുടെ കണ്ണ്‌ തുറപ്പിക്കാന്‍ പോന്നതാണ്‌. മുസ്‌ലിംലീഗ്‌ ആസാദികെ ബാദ്‌ എന്ന പേരില്‍ ഉര്‍ദുവില്‍ ഒരു ചരിത്ര പുസ്‌തകവും അദ്ദേഹത്തിന്റെ വകയായി നമുക്ക്‌ കിട്ടിയിട്ടുണ്ട്‌. രണ്ടും മലയാളത്തില്‍ ഭാഷാന്തരം ചെയ്‌തിട്ടുണ്ട്‌.

ഉര്‍ദു, ഇംഗ്ലീഷ്‌ ഭാഷകള്‍ ഒരേപോലെ കൈകാര്യം ചെയ്‌തിരുന്ന ബനാത്‌വാലാ സാഹിബിന്റ ഭാഷ, പാണ്ഡിത്യം കൊണ്ടു വീര്‍പ്പ്‌ മുട്ടുന്ന പോലെത്തന്നെ കാവ്യ ഭംഗിയാര്‍ന്നതുമായിരുന്നു. ഒരിക്കല്‍ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ വാര്‍ഷിക സനദ്‌ദാന സമ്മേളനത്തില്‍ പ്രസംഗിക്കവെ നബി തിരുമേനി (സ)യെ അദ്ദേഹം വിശേഷിപ്പിച്ചത്‌ അദ്ദേഹത്തിന്റെ സഹൃദയത്വം കൊട്ടിഘോഷിക്കുന്ന രീതിയിലായിരുന്നു. ``ജിബ്‌രീലിന്റെ മഹത്വം അവസാനക്കുന്നിടത്തുനിന്ന്‌ എന്റെ പ്രവാചകന്റെ മഹത്വം ആരംഭിക്കുന്നു. മിഅ്‌റാജിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗം. മൂര്‍ച്ചയേറിയ വാക്കുകള്‍കൊണ്ട്‌ വിമര്‍ശിക്കുമ്പോഴും കവിതയുടെ ഈ ടച്ച്‌ ഉടനീളം തുളുമ്പിനില്‍ക്കുമായിരുന്നു.
രാഷ്‌ട്രീയ പ്രസംഗങ്ങള്‍ വളരെ പ്രസിദ്ധമാണദ്ദേഹത്തിന്റേത്‌. അവിടെയും ഇവിടെയും കയ്യിട്ടുവാരി ഒരു കാര്യവും പൂര്‍ത്തിയാക്കി പറയാത്ത രീതിയായിരുന്നില്ല പ്രസംഗത്തിന്‌. ഒന്നോ രണ്ടോ പോയന്റുകള്‍. അവയെക്കുറിച്ച്‌ കേള്‍വിക്കാര്‍ക്ക്‌ കൃത്യമായി അഭിപ്രായരൂപീകരണത്തിന്‌ സഹായിക്കുന്നവിധം വിശദീകരണം, ഒരു വാക്കുപോലും വൃഥാസ്ഥൂലമായി പറയാത്ത ഭാഷണശൈലി. കേള്‍ക്കുന്നവരാരായാലും അവര്‍ക്ക്‌ വേദനയുണ്ടാകാത്തവിധവും എന്നാല്‍ സമ്പൂര്‍ണ്ണവും തീക്ഷ്‌ണവുമായ വിമര്‍ശനങ്ങളുള്‍ക്കൊള്ളുന്നതുമായിരിക്കും പ്രസംഗങ്ങള്‍.അദ്ദേഹത്തിന്റെ പ്രസംഗം ഭാഷാന്തരം ചെയ്യണമെങ്കില്‍ ഭാഷ മാത്രം അറിഞ്ഞാല്‍ പോരാ, രാഷ്‌ട്രീയത്തില്‍ അര പാണ്ഡിത്യവും പോരാ, തികഞ്ഞ രാഷ്‌ട്രീയ വിജ്ഞാനം തന്നെ വേണം. അതില്ലാത്ത ആളാണ്‌ പരിഭാഷകനെന്നദ്ദേഹത്തിന്‌ തോന്നിയാല്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഗാംഭീര്യം അദ്ദേഹം കുറക്കും. ഏറ്റവും ഇഷ്‌ടപ്പെട്ട പരിഭാഷകന്‍ പി.ആര്‍.ഡി.യില്‍ നിന്ന്‌ അഡീഷണല്‍ ഡയരക്‌ടറായി റിട്ടയര്‍ ചെയ്‌തിട്ടുള്ള പി.എ. റഷീദ്‌ സാഹിബായിരുന്നു. ഒരിക്കല്‍ പരിഭാഷകന്‍ ഇല്ലാതെവന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗ പരിഭാഷക്ക്‌ പോയതോര്‍ക്കുന്നു. നല്ല ഓര്‍മ്മശക്തിയും ശ്രദ്ധയും ആവശ്യമുള്ള പണിയാണിത്‌. മടിച്ചാണ്‌ പോയത്‌. എന്നാല്‍ എന്നും മധുരിക്കുന്ന അനുഭവമാണത്‌ നല്‍കിയിട്ടുള്ളത്‌. പതിനേഴ്‌ സ്ഥലങ്ങളില്‍ അദ്ദേഹം അന്ന്‌ പ്രസംഗിച്ചു. രാത്രി പത്ത്‌ മണി സീലിംഗ്‌ വന്നിട്ടില്ലാത്ത കാലമാണ്‌. ഈ പതിനേഴ്‌ സ്ഥലത്തും 17 പ്രസംഗങ്ങളാണദ്ദേഹം ചെയ്‌തത്‌. അദ്ദേഹമങ്ങനെയാണ്‌.

ഒരിക്കലും ഒരു സ്ഥലത്ത്‌ ചെയ്‌ത പ്രസംഗം മറ്റൊരു സ്ഥലത്ത്‌ ആവര്‍ത്തിക്കുകയില്ല. ഒരു സ്ഥലത്ത്‌ പ്രസംഗിക്കവെ സിംഗപ്പൂരില്‍വെച്ച്‌ ഇന്ത്യ ഐക്യരാഷ്‌ട്രസഭയുടെ ന്യൂനപക്ഷാവകാശ സംരക്ഷണ രേഖയില്‍ ഒപ്പിട്ട കാര്യം ഒരു മുന്നറിയിപ്പുമില്ലാതെ പരാമര്‍ശിച്ചു. പെട്ടെന്ന്‌ കാര്യമെന്താണെന്നറിയാതെ ഞാന്‍ വിയര്‍ക്കുകയായിരുന്നു. ഭാഗ്യത്തിന്‌ അദ്ദേഹത്തിന്റെ ഊഴം കഴിഞ്ഞ്‌ എന്റെ ഊഴമെത്തിയപ്പോഴേക്കും മുമ്പെവിടെയോ വായിച്ചു മറന്നുപോയിരുന്ന ഈ കാര്യം ഓര്‍മ്മ വന്നു. പരിഭാഷ മുഴുവനാക്കി ഞാന്‍ വിരമിച്ചപ്പോള്‍ ചെകിട്ടില്‍ ചോദിച്ചു. ഞാന്‍ പറഞ്ഞത്‌ തന്നെയല്ലേ പറഞ്ഞത്‌. ഞാന്‍ കാര്യം ചുരുക്കിപ്പറഞ്ഞപ്പോള്‍ സന്തുഷ്‌ടനായി എന്റെ പുറത്ത്‌ അഭിനന്ദിച്ചുകൊണ്ട്‌ കൊട്ടിയത്‌ ഇന്നും ഞാനോര്‍മ്മിക്കുന്നു.

ഇനി ഈ വകുപ്പില്‍പെടുത്താവുന്ന ഒരാളില്ല. രാഷ്‌ട്രീയത്തിലെ സര്‍വ്വവിജ്ഞാനകോശം, ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പോളിമത്ത്‌... ഈ നഷടം നികത്താനാകാത്തതാണ്‌.ഒരു ദിവസം കൊണ്ടൊരു നേതാവുണ്ടാകുന്നില്ല വര്‍ഷങ്ങള്‍ സാകൂതമിരുന്ന്‌ കാലം പണിതാണ്‌ ഒരു നേതാവിനെ സമൂഹത്തിന്‌ ലഭിക്കുന്നത്‌. വര്‍ഷങ്ങളുടെ തപസ്യയുടെ ഫലമായി ലഭിക്കുന്ന വരദാനങ്ങളിലൊന്നാണ്‌ നേതൃത്വം.``ഹസാറോം സാല്‍ നര്‍ഗീസ്‌ അപ്‌നെബേനൂരിപര്‍ രോതീ ഹൈബഡി മുശ്‌കില്‍ സെ ഹോതാ ഹൈ ചമന്‍മെ ദീദാവര്‍ പൈദാ''-ഇഖ്‌ബാല്‍(ആയിരക്കണക്കില്‍ വര്‍ഷം കരഞ്ഞു കരഞ്ഞു കണ്ണുകലങ്ങുമ്പോഴാണ്‌ നര്‍ഗിസ്‌ ചെടി പൂക്കുന്നത്‌)

എം
.ഐ. തങ്ങള്‍
ചന്ദ്രിക ദിനപത്രം
Thursday, 26 June 2008

ആദ്യം വേണ്ടത്‌ മുസ്‌‌ലിം ശാക്തീകരണം

ബനാത്ത്‌‌വാല എഴുതിയ അവസാന കത്ത്‌ :

ആദ്യം വേണ്ടത്‌ മുസ്‌‌ലിം ശാക്തീകരണം


വനിതാ സംവരണ ബില്‍ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ന്റി കമ്മിറ്റിക്ക്‌ ഇന്ത്യന്‍ യൂനിയന്‍ മുസ്‌്‌ലിംലീഗ്‌ അഖിലേന്ത്യാ അധ്യക്ഷന്‍ ജി.എം. ബനാത്ത്‌വാല അയച്ച കത്തില്‍നിന്ന്‌്‌. ബനാത്ത്‌വാലയുടെ ഈ അവസാന കത്തും ന്യൂനപക്ഷ ക്ഷേത്തിനുവേണ്ടിയുള്ള ശബ്ദമായിരുന്നു. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക്‌ സംവരണം ഉറപ്പാക്കുന്നതിനേക്കാള്‍ പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിനാണ്‍ മുന്‍ഗണന നല്‍കേണ്ടതെന്ന്‌്‌്‌ കത്ത്‌ സമര്‍ത്ഥിക്കുന്നു.

``ലോക്‌സഭയിലും നിയമസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ സംവരണം നല്‍കണമെന്ന്‌ മുസ്‌്‌ലിംലീഗ്‌ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ അര്‍ഹതപ്പെട്ട ഈ സംവരണം ഇതുവരെ അവര്‍ക്ക്‌്‌ നല്‍കിയിട്ടില്ല. മുസ്‌്‌ലിംകളുടെ പിന്നോക്കാവസ്ഥയും പാര്‍ശ്വവത്‌കരണവും വിവിധ റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമായിട്ടുണ്ട്‌. മുസ്‌്‌ലിം പിന്നോക്കാവസ്ഥയെക്കുറിച്ച്‌്‌ ജസ്‌റ്റിസ്‌ രജീന്ദര്‍ സച്ചാറിന്റെ റിപ്പോര്‍ട്ട്‌ ആരെയും കണ്ണുതുറപ്പിക്കുന്നതാണ്‌.................................

പട്ടികജാതിക്കാരെക്കാള്‍ ദയനീയമാണ്‌ മുസ്‌്‌ലിംകളുടെ അവസ്ഥ. അവരുടെ രാഷ്ട്രീയ പ്രാതിനിധ്യവും അതീവ ദയനീയമാണ്‌. ശക്തമായ സമത്വനിഷേധമാണ്‌ മുസ്‌്‌ലിംകള്‍ അനുഭവിക്കുന്നത്‌. നീതിയും തുല്യതയും ഉറപ്പുനല്‍കുന്ന ശക്തവും ഉജ്വലവുമായ രാഷ്ട്രമെന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാന്‍ മുസ്‌്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമുള്ള സംവരണത്തിന്‌ മുന്‍ഗണന നല്‍കണം. പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്‍ രാഷ്ട്രീയ ശാക്തീകരണവുമായി ബന്ധപ്പെട്ടതാണ്‌. ലോക്‌സഭയില്‍ സ്‌ത്രീ പ്രാതിനിധ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം ശ്രദ്ധേയമാണ്‌. 1952-57ലെ ആദ്യ ലോക്‌സഭയില്‍ 24 വനിതകളുണ്ടായിരുന്നു. ഇപ്പോള്‍ അത്‌ 50-ല്‍ എത്തിയിരിക്കുന്നു. പതിമൂന്നാം ലോക്‌സഭയില്‍ 52 വനിതകളാണുണ്ടായിരുന്നത്‌. ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം 4.4 ശതമാനത്തില്‍ നിന്ന്‌്‌ 9.2 ശതമാനത്തിലേക്ക്‌ ഉയര്‍ന്നിരിക്കുന്നു. എന്നാല്‍ ലോക്‌സഭയിലെ മുസ്‌്‌ലിം പ്രാതിനിധ്യം ശരാശരി അഞ്ച്‌ ശതമാനത്തിന്‌്‌ താഴെയാണ്‌. 1980-ല്‍ ലോക്‌സഭയില്‍ 34 മുസ്‌്‌ലിം എം.പി.മാരുണ്ടായിരുന്നു. ഇപ്പോള്‍ അത്‌ 34 ആയി ചുരുങ്ങിയിരിക്കുകയാണ്‌. ചില സംസ്ഥാനങ്ങളില്‍നിന്ന്‌്‌ ഒരു മുസ്‌്‌ലിം അംഗം പോലും ലോക്‌സഭയില്‍ ഇല്ലെന്നത്‌ ഞെട്ടിപ്പിക്കുന്ന സത്യമാണ്‌. ചില സംസ്ഥാന നിയമസഭകളില്‍ ഒരു മുസ്‌്‌ലിം എം.എല്‍.എ. പോലുമില്ല. മുസ്‌്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംവരണത്തില്‍ മുന്‍ഗണന നല്‍കണമെന്ന ഞങ്ങളുടെ ആവശ്യത്തെ മുന്‍വിധിയോടെ കാണരുത്‌.

വികസിത ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ പോലും വനിതാ പ്രാതിനിധ്യം മൂന്നിലൊന്നില്‍ താഴെയാണ്‌. ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ 19.5 ശതമാനം വനിതകള്‍ മാത്രമാണുള്ളത്‌. മറ്റു രാജ്യങ്ങളിലെ വനിതാ പ്രാതിനിധ്യം ഇങ്ങനെയാണ്‌-ഫ്രാന്‍സ്‌്‌-18.2 ശതമാനം, ഓസ്‌ട്രേലിയ-26.7 ശതമാനം, പോര്‍ച്ചുഗല്‍-28.3 ശതമാനം, സ്വിറ്റ്‌സര്‍ലാന്റ്‌്‌ 28.5 ശതമാനം..................

മറ്റു അധ:സ്ഥിത വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കാതെയുള്ള നിര്‍ദ്ദിഷ്ട വനിതാ സംവരണ ബില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും. ഏറ്റവും ദുര്‍ബലവും പിന്നോക്കവുമായ സ്‌ത്രീകള്‍ ന്യൂനപക്ഷ സമൂഹങ്ങളിലാണുള്ളത്‌. അതുകൊണ്ട്‌്‌ മുസ്‌്‌ലിംകളുടേയും മറ്റു പിന്നോക്ക വിഭാഗങ്ങളുടേയും രാഷ്ട്രീയ ശാക്തീകരണമാണ്‌ ആദ്യം വേണ്ടത്‌......''

ചന്ദ്രിക ദിനപത്രം
Thursday, 26 June 2008

1980ല്‍ പരിഭാഷകനായി കൂടെ..... വലിയ മനസ്സിനെ അടുത്തറിഞ്ഞ കാലം

ജി.എം. ബനാത്ത്‌വാല എന്ന വലിയ മനുഷ്യനെ കേട്ടറിവുണ്ടായിരുന്നെങ്കിലും അടുത്തറിയുന്നത്‌ 1980ലാണ്‌. പൊന്നാനി ലോക്‌സഭാ മണ്‌ഡലത്തില്‍ മത്സരിക്കുന്ന ലീഗ്‌ സ്ഥാനാര്‍ത്ഥി ബനാത്ത്‌വാലാ സാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ അവസരം കൈവന്നു. എത്രയുംവേഗം തിരൂര്‍ ടൂറിസ്റ്റ്‌ ഹോമില്‍ എത്തണമെന്നായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശം. ചന്ദ്രികയില്‍ ഡ്യൂട്ടി ഏര്‍പ്പാടുവരുത്തി തിരൂരിലേക്ക്‌ വണ്ടി കയറുമ്പോള്‍ ഉല്‍ക്കണ്‌ഠ മാത്രമായിരുന്നു മനസ്സില്‍. എങ്ങനെയാവും അദ്ദേഹം പെരുമാറുക? പരിഭാഷയുടെ രംഗത്ത്‌ അമ്പേ പരാജയമാവുമോ? തിരൂര്‍ ടൂറിസ്റ്റ്‌ ഹോമിലെത്തിയപ്പോള്‍ മണ്‌ഡലം നേതാക്കളുടെ നടുവില്‍ നേതാവ്‌ ഇരിക്കുകയാണ്‌. ആരോ പരിചയപ്പെടുത്തി പരിഭാഷകന്‍ വന്നിരിക്കുന്നു.കുഞ്ഞാലിക്കുട്ടിക്കേയി, പരിയാരത്ത്‌ ബാവ, കുഞ്ഞുഹാജി, അബൂബക്കര്‍ ഹാജി തുടങ്ങി ഒട്ടേറെ നേതാക്കളൊടൊപ്പമായിരുന്നു യാത്ര.

ആര്യാടന്‍ മുഹമ്മദ്‌ ആയിരുന്നു ബനാത്ത്‌വാലയുടെ എതിരാളി. കോണ്‍ഗ്രസ്‌ എ.യുടെ പ്രതിനിധിയായ ആര്യാടന്‌ സി.പി.എം., സി.പി.ഐ., അഖിലേന്ത്യാ ലീഗ്‌, കേരള കോണ്‍ഗ്രസ്‌ (മാണി) എന്നീ കക്ഷികളുടെ പിന്തുണയുണ്ടായിരുന്നു. 1977നെ അപേക്ഷിച്ച്‌ തീ പാറുന്ന മത്സരമായിരുന്നു അന്ന്‌ പൊന്നാനിയില്‍ നടന്നത്‌.ബനാത്ത്‌വാല സാഹിബിന്റെ പ്രസംഗം കാമ്പുള്ളതും കുറിക്കുകൊള്ളുന്നതുമായിരുന്നു. വ്യക്തിപരമായ ആക്ഷേപം തൊട്ടുതീണ്ടിയിരുന്നില്ല. ലഘുവായ, സുന്ദരമായ ഇംഗ്ലീഷില്‍ നിര്‍ത്തിനിര്‍ത്തി അദ്ദേഹം പ്രസംഗിച്ചു. ഭാഷ സ്‌ഫുടവും സുതാര്യവുമായിരുന്നു. പരിഭാഷ അത്ര പ്രയാസമായി തോന്നിയില്ല. തെരഞ്ഞെടുപ്പ്‌ പ്രസംഗമായതുകൊണ്ട്‌ ഏതാണ്ട്‌ ഒരേ സ്വഭാവം എല്ലാ പ്രസംഗത്തിനുമുണ്ടായിരുന്നു. വിഷയങ്ങള്‍ പക്ഷെ വൈവിധ്യമായിരുന്നു. രാവിലെ ചെറിയ ചെറിയ സമ്മേളനങ്ങള്‍. വൈകുന്നേരത്തോടെ മഹാസമ്മേളനങ്ങളായി. പ്രസംഗവും ദീര്‍ഘിച്ചു.ഒന്നുരണ്ടു ദിവസംകൊണ്ട്‌ ആ വലിയ മനസ്സുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞു.

പ്രസംഗം കഴിഞ്ഞ്‌ കാറില്‍ കയറുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്കേയി സാഹിബിന്റെ രസകരമായ കമന്റുകള്‍ ഏറെ ഇമ്പം പകര്‍ന്നു. നാടന്‍ ഇംഗ്ലീഷില്‍ ബനാത്ത്‌വാല സാഹിബുമായി അദ്ദേഹം ആശയവിനിമയം നടത്തി. സാഹിബ്‌ പലപ്പോഴും കുലുങ്ങിക്കുലുങ്ങി ചിരിച്ചു.എല്ലാറ്റിനും കൃത്യതയുണ്ടായിരുന്നു അദ്ദേഹത്തിന്‌. അനാവശ്യമായ വാക്കുകള്‍ അദ്ദേഹം പറയുകയോ പ്രസംഗിക്കുകയോ ചെയ്‌തില്ല. പാണ്‌ഡിത്യത്തിന്റെ ബഹറായിരുന്നു അദ്ദേഹം. കൂടെയുള്ളവരുടെ കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചു. പ്രസംഗങ്ങളില്‍ നേതാക്കളുടെ പേരു പറയുന്ന കൂട്ടത്തില്‍ അഭിവന്ദ്യനായ പരിഭാഷകന്‍ എന്ന ആമുഖത്തോടെ ട്രാന്‍സ്‌ലേറ്ററെയും പരിചയപ്പെടുത്തി. വലിയ അംഗീകാരമായിരുന്നു അത്‌.

പൊന്നാനി മണ്‌ഡലത്തിലെ രണ്ടാമത്തെ മത്സരമായിരുന്നു ബനാത്ത്‌വാലയുടേത്‌. 1977ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ ലീഗിലെ എം. മൊയ്‌തീന്‍കുട്ടിഹാജിയെ 1,18000 വോട്ടുകള്‍ക്കാണ്‌ ബനാത്ത്‌വാല പരാജയപ്പെടുത്തിയത്‌. 1980 കളുടെ ആ തെരഞ്ഞടുപ്പു ദിനങ്ങളില്‍ ബനാത്ത്‌വാലാ സാഹിബുമായി ഉണ്ടായ അടുപ്പം മരണംവരെയും അഭംഗുരം തുടര്‍ന്നു. ഏറ്റവുമൊടുവില്‍ ചെന്നൈയില്‍ തമിഴ്‌നാട്‌ ലീഗ്‌ സമ്മേളനത്തിന്‌ എത്തിയപ്പോഴാണ്‌ ഫോണില്‍ സംസാരിച്ചത്‌. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിയെപ്പറ്റിയുള്ള ആധിയായിരുന്നു എപ്പോഴും പ്രതിപാദ്യവിഷയം.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബനാത്ത്‌വാലയെ പോലെ തിളങ്ങിയവര്‍ അപൂര്‍വ്വം. ബി.ബി.സി.യില്‍ എപ്പോഴും ബനാത്ത്‌വാല എന്ന പേര്‍ മുഴങ്ങിക്കേട്ടു. പാര്‍ലമെന്റില്‍ പത്ത്‌ മിനുട്ടാണ്‌ സമയമെങ്കില്‍ കൃത്യം പത്തു മിനുട്ടില്‍ ആ ഘോര പ്രസംഗം അവസാനിക്കും. ലോക്‌സഭാ സ്‌പീക്കര്‍മാര്‍ 'ബനാത്ത്‌വാലയെ മാതൃകയാക്കൂ' എന്നായിരുന്നു കമന്റ്‌ നടത്തിയിരുന്നത്‌.ശരീഅത്ത്‌ കാലത്ത്‌ ഇന്ത്യ മുഴുവന്‍ ബനാത്ത്‌വാല എന്ന ഏക പോയന്റില്‍ കേന്ദ്രീകരിച്ചു. സ്വന്തമായി ബില്ലവതരിപ്പിച്ച്‌ നിയമമാക്കി സഭയെ കയ്യിലെടുത്ത ബനാത്ത്‌വാലക്ക്‌ തുല്യനായി ബനാത്ത്‌വാല അല്ലാതെ മറ്റാരുമുണ്ടായിട്ടില്ല.

വിദേശിയാണെന്ന പ്രചാരണമായിരുന്നു ബനാത്ത്‌വാലക്കെതിരെ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ ഏറെ മുഴങ്ങിക്കേട്ടിരുന്നത്‌. ഇന്ത്യക്കാരന്‍ വിദേശിയോ എന്ന പേരില്‍ ബനാത്ത്‌വാല നല്‍കിയ മറുപടി എതിരാളികളെ പോലും നിലംപരിശാക്കി. ആയിരം വാക്കുകള്‍ക്ക്‌ ഒറ്റവാക്കുകൊണ്ട്‌ മറുപടി നല്‍കാന്‍ കഴിയുന്ന ആ കഴിവ്‌ ഒന്നു വേറെ തന്നെയായിരുന്നു.1980ല്‍ കോഴിക്കോട്ട്‌ നടന്ന എസ്‌.ടി.യു. സംസ്ഥാന സമ്മേളനത്തിലും യൂനിയന്‍ സംഘടിപ്പിച്ച നിരവധി പരിപാടികളിലും അദ്ദേഹം സംബന്ധിച്ചു. പിന്നോക്കക്കാര്‍, അധ്വാനിക്കുന്നവര്‍, കഷ്‌ടപ്പെടുന്നവര്‍ എന്നിവര്‍ക്കായി സഭയില്‍ ശബ്‌ദമുയര്‍ത്തി. ലോക മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ചറിഞ്ഞ്‌ പ്രതികരണം നടത്തി.

പല പാര്‍ട്ടികള്‍ക്കും പാര്‍ലമെന്റില്‍ ധാരാളം അംഗങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും എം.പി.മാരെന്ന നിലയില്‍ വ്യക്തിത്വം സ്ഥാപിച്ചെടുക്കാനായില്ല. എന്നാല്‍ പ്രതിബദ്ധത കൊണ്ടും ആദര്‍ശ വിശുദ്ധികൊണ്ടും ബനാത്ത്‌വാല ശ്രദ്ധേയനായി. പാര്‍ലമെന്റിന്റെ കവാടത്തിലേക്ക്‌ അദ്ദേഹം നടന്നു കയറുമ്പോള്‍ എഴുന്നേറ്റു ബഹുമാനിക്കുന്നവര്‍ മാത്രം. അത്രക്കായിരുന്നു അംഗീകാരം.

Tuesday, July 1, 2008

പൂവിന്റെ നിഷ്കളങ്കതയുള്ള ഉരുക്കു മനുഷ്യന്‍

പൂവിന്റെ നിഷ്കളങ്കതയുള്ള ഉരുക്കു മനുഷ്യന്‍ (എം.പി.അബ്ദുസ്സമദ്‌ )സമദാനി


തലയെടുപ്പോടുകൂടി പാര്‍ലമെന്റിന്റെ വരാന്തയിലൂടെ ജി.എം. ബനാത്ത്‌വാല നടന്നുനീങ്ങുകയാണ്‌. പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവടക്കം ഒട്ടേറെ ദേശീയ നേതാക്കന്‍മാരുടെ വ്യക്‌തിത്വഗാംഭീര്യത്തിന്‌ അലങ്കാരം ചാര്‍ത്തിയ പൈജാമയും കുര്‍ത്തയും ഷെര്‍വാനിയും തലയില്‍ ഉയര്‍ന്നുനില്‍ക്കുന്ന കറുത്ത തൊപ്പിയും ധരിച്ച്‌ കൈയിലൊരു ബാഗും തൂക്കി രാജകീയ പ്രൌഢിയോടെ അദ്ദേഹം കടന്നുപോകുമ്പോള്‍ അഭിവാദ്യംചൊത്തവരായി ആരുമില്ല.



ബനാത്ത്‌വാലയുടെ പാര്‍ലമെന്റ്‌ പ്രഭാഷണങ്ങള്‍ ഒന്നിനൊന്നു മികവുറ്റതായിരുന്നു. സമയപരിധി പരിഗണിക്കാതെ അദ്ദേഹത്തിന്‌ അവസരം നീട്ടിക്കൊടുക്കാന്‍ സ്പീക്കര്‍മാര്‍ തയാറായി. വാക്കുകളുടെ കുത്തൊഴുക്കായിരുന്നു ആ പ്രഭാഷണം. ഇടയ്ക്ക്‌ കത്തിക്കയറും. ചാട്ടുളിപോലുള്ള വിമര്‍ശനം കൊള്ളേണ്ടിടത്തു കൊള്ളുമ്പോള്‍ പലര്‍ക്കും പൊള്ളുമായിരുന്നു.

പാര്‍ലമെന്റിനു പുറത്തും ബനാത്ത്‌വാലയുടെ പ്രസംഗം ശ്രദ്ധിക്കപ്പെട്ടു. പ്രസംഗത്തിന്റെ മര്‍മം കണ്ടറിഞ്ഞ വാഗ്മിയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ്‌ ഭാഷയിലുള്ള അഗാധജ്ഞാനം ആ വാഗ്മിതയെ വശ്യമനോഹരമാക്കി.പാര്‍ലമെന്റ്‌ നടപടികളില്‍ അദ്ദേഹം സജീവ താല്‍പര്യം പ്രകടിപ്പിച്ചു. ചരിത്രപ്രധാനമായ പല ബില്ലുകളും അദ്ദേഹം അവതരിപ്പിച്ചു. അതിനുവേണ്ടി ധാരാളം റഫറന്‍സ്‌ നടത്തിയിരുന്നു. പഠനങ്ങളില്‍ മുഴുകാനും അദ്ദേഹം സമയം കണ്ടെത്തി. ബനാത്ത്‌വാലയുടെ ബില്‍ ഗവണ്‍മെന്റ്‌ ഏറ്റെടുത്ത്‌ പാസാക്കുന്ന സംഭവത്തിലും പാര്‍ലമെന്റ്‌ സാക്ഷിയായി. ഏറെ വിവാദമുയര്‍ത്തിയ ഷബാനു കേസിന്റെ വിധിയെ തുടര്‍ന്ന്‌ അദ്ദേഹം അവതരിപ്പി ബില്ലാണ്‌ പിന്നീട്‌ മുസ്‌ലിം വനിതാ ബില്ലായി ഗവണ്‍മെന്റ്‌ പാസാക്കിയത്‌. മുസ്‌ലിം വ്യക്‌തി നിയമത്തിന്റെ സംരക്ഷണത്തിനായി അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി നടത്തിയ ചരിത്രപ്രധാനമായ നീക്കമായിരുന്നു അത്‌. ഇബ്രാഹിം സുലൈമാന്‍ സേട്ടും ബനാത്ത്‌വാലയും ഒന്നി്‌ പാര്‍ലമെന്റില്‍ ശോഭിച്ചു നിന്ന കാലമായിരുന്നു അത്‌.

ഇരുവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിനും ന്യൂനപക്ഷ രാഷ്ട്രീയത്തിനും കരുത്തുറ്റ സംഭാവനകള്‍ നല്‍കി. പാര്‍ലമെന്റിനെയും പാര്‍ലമെന്റ്‌ നടപടികളെയും അതീവ ഗൌരവത്തോടെയാണ്‌ അദ്ദേഹം നോക്കിക്കണ്ടത്‌. സദാസമയവും ബനാത്ത്‌വാലയുടെ കൈയില്‍ പാര്‍ലമെന്ററി ഫയലുകള്‍ കാണാമായിരുന്നു. പാര്‍ലമെന്റ്‌ സമ്മേളനത്തിന്റെ ഇടവേളകളില്‍ അദ്ദേഹത്തെ കാണാന്‍ ഞങ്ങള്‍ പോയിരുന്നത്‌ ലൈബ്രറിയിലേക്കാണ്‌. ഒരു വിദ്യാര്‍ത്ഥിയെപ്പോലെ ഗൃഹപാഠം ചെയ്‌ത്‌ ആവശ്യമായ ഒരുക്കങ്ങളോടെ പാര്‍ലമെന്റിലെത്തിയിരുന്ന അദ്ദേഹത്തില്‍നിന്ന്‌ യുവ എംപിമാര്‍ക്ക്‌ ധാരാളം പഠിക്കാന്‍ സാധിച്ചിരുന്നു.

തിരക്കിട്ട പൊതുജീവിതത്തിന്റെ ഒാ‍ട്ടത്തിനിടയില്‍ പുസ്‌തകങ്ങള്‍ എഴുതാനും ബനാത്ത്‌വാല സമയം കണ്ടെത്തി. ഉര്‍ദുവിന്റെ കാവ്യസംസ്കൃതി അദ്ദേഹത്തിന്റെ വ്യക്‌തിത്വത്തിന്‌ ചാരുത പകര്‍ന്നു. നമ്മള്‍ രണ്ടുവരി കവിത ചൊല്ലുകയേ വേണ്ടൂ. പ്രതികരണമായി ഒട്ടേറെ കവിതകള്‍ അദ്ദേഹം അവതരിപ്പിക്കും. കവിത കേട്ടു ചിരിക്കാനും രസിക്കാനും തമാശകള്‍ പറയാനും എല്ലാം അദ്ദേഹത്തിന്‌ അതിയായ താല്‍പര്യമായിരുന്നു.

ഒരിക്കല്‍ ബനാത്ത്‌വാലയുടെ പിന്നാലെ പാര്‍ലമെന്റ്‌ വരാന്തയിലൂടെ നടന്നുപോകുകയായിരുന്നു. റസ്റ്റാറന്റില്‍നിന്നു ഭക്ഷണം കഴിച്ചുള്ള മടക്കമായിരുന്നു. വിശുദ്ധ പ്രവാചകനെക്കുറിു‍ള്ള ഒരു കവിത ഞാന്‍ ചൊി‍യപ്പോള്‍ അതിനു മറുപടിയായി പ്രവാചകനെക്കുറിച്ചുതന്നെ ഒട്ടേറെ കവിതകള്‍ അദ്ദേഹം ചൊല്ലി. പൂവിന്റെ നിഷ്കളങ്കതയുള്ള ഇൌ‍ ഉരുക്കുമനുഷ്യന്‍ കടന്നുപോകുമ്പോള്‍ മനസ്സ്‌ ഒരു ഉര്‍ദുകവിയുടെ തേങ്ങലിലൂടെ വിതുമ്പുന്നു:

'നിങ്ങളെക്കുറിച്ചു കേട്ടത്‌ നിങ്ങള്‍ മണ്ണില്‍നിന്നു വന്നു എന്നാണ്‌.എന്നാല്‍ നിങ്ങളെ കാണുമ്പോഴോ എനിക്കു തോന്നുന്നുനിങ്ങളുടെ പ്രകൃതത്തില്‍ ചന്ദ്രശോഭയും നക്ഷത്രവീര്യവുമുണ്ടെന്ന്‌

മലയാള മനോരമ

കാഴ്ചപ്പാടുകളുടെ ബനാത്ത്‌വാല

കാഴ്ചപ്പാടുകളുടെ ബനാത്ത്‌വാല ടി.എ. അഹമ്മദ്‌ കബീര്‍ , (ഐയുഎംഎല്‍ സംസ്ഥാന സെക്രട്ടറി)

ചെന്നൈയില്‍ മുസ്‌ലിം ലീഗ്‌ തമിഴ്നാട്‌ സംസ്ഥാന സമ്മേളന വേദിയില്‍ ജി.എം. ബനാത്ത്‌വാല ചെയ്‌ത പ്രസംഗം അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗമായിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു. രാഷ്ട്ര നിര്‍മാണവും സമുദായ സേവനവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന തരത്തില്‍ മുസ്‌ലിംകള്‍ ജാഗരൂകരായി അണിചേരണം എന്നാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌. ചടങ്ങില്‍ ഏറെനേരം അദ്ദേഹം ചിന്താമഗ്നനായിരുന്നു. അദ്ദേഹത്തിന്‌ ഉള്‍വിളി കിട്ടുകയായിരുന്നുവോ? സംഘബോധവും സംഘശൈലിയും നിലനിര്‍ത്താന്‍ വെമ്പല്‍കൊണ്ട ഇന്ത്യന്‍ നേതൃവൈഭവത്തിന്റെ കണ്ണിയായിരുന്നു ബനാത്ത്‌വാല.

ഖാഇദെമില്ലത്തിന്റെ ഇച്ഛാശക്‌തിയും കെ.എം. സീതി സാഹിബിന്റെ ദിശാബോധവും ഒത്തിണങ്ങിയ അനിതര സാധാരണമായ വ്യക്‌തിത്വം ആയിരുന്നു അത്‌. ഒന്നിനെയും വ്യക്‌തിനിഷ്ഠമായി നോക്കിക്കാണാത്ത അതിശയകരമായ വ്യക്‌തിത്വം. ശരീഅത്ത്‌ വിവാദക്കാലത്ത്‌ ആ ഇടിമുഴക്കം പാര്‍ലമെന്റിന്‌ പുത്തന്‍ അനുഭവമായിരുന്നു.

താന്‍ കൊണ്ടുവരുന്ന സ്വകാര്യ നിയമ നിര്‍മാണ നിര്‍ദേശം രാജ്യത്തിന്റെ നിയമമായി അംഗീകരിപ്പിക്കാന്‍ കഴിയുന്ന മാന്ത്രികമായ കഴിവിന്റെ ഉടമസ്ഥനായിരുന്നു അദ്ദേഹം. ജവാഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലത്ത്‌ സ്പെഷല്‍ മാര്യേജ്‌ ആക്ട്‌ ചര്‍ച്ചാവേളയില്‍ ബി. പോക്കര്‍ സാഹിബ്‌ കാട്ടിയ തന്റേടത്തിന്റെ വര്‍ത്തമാനകാല രൂപമായി അന്നത്‌ മുസ്‌ലിം കേന്ദ്രങ്ങളിലാകെ കൊണ്ടാടപ്പെട്ടു. ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയുടെ കാലത്തും ആ പക്വതയും ദീര്‍ഘവീക്ഷണവും നമുക്ക്‌ കൈമുതലായി മാറി.

അലിഗഡിന്റെയും ജാമിഅഃ മില്ലിയയുടെയും കാര്യങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ അതിനിശിതമായ ദിശാബോധം അത്യപൂര്‍വമായ ഒാ‍ര്‍മക്കുറിപ്പുകളാണ്‌ നമുക്ക്‌ പ്രദാനം ചെയ്യുന്നത്‌. വൈദേശിക നയങ്ങളില്‍ നെഹ്‌റുവിയന്‍ കാഴ്ചപ്പാടുകള്‍ പിന്തുടരണമെന്നും ഗാന്ധിജിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അതിന്റെ അടിത്തറയാകണമെന്നും അദ്ദേഹം നിര്‍ദേശിു‍. സാമ്രാജ്യത്വത്തിന്റെ കുടില തന്ത്രങ്ങളുടെ കാണാച്ചരടുകള്‍ യഥാവിധി വിലയിരുത്തപ്പെടണമെന്നും മാനവികതയില്‍ ഉൌ‍ന്നിയ ഒരു ലോകക്രമം തേടുന്നവര്‍ കറുത്ത ശക്‌തികളുടെ വലയില്‍ വീഴരുതെന്നും അദ്ദേഹം ഒാ‍ര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു.

മുസ്‌ലിം സമൂഹം ഇന്ത്യയില്‍ ദുര്‍ബലരും ബുദ്ധിശൂന്യരുമായ ഒരാള്‍ക്കൂട്ടമല്ലെന്നും അവസരങ്ങള്‍ തേടി സമയം പാഴാക്കുന്നതിനു പകരം അവസരം ഒരുക്കി മുന്നേറണമെന്നും അദ്ദേഹം ഒരധ്യാപകന്റെ ശൈലിയില്‍ സമുദായത്തെ പഠിപ്പിച്ചു. ഒരു കൊല്ലത്തിനിടയില്‍ ദേശീയതലത്തിലുള്ള ഒട്ടേറെ സമ്മേളനങ്ങള്‍ സ്വയം മുന്‍കയ്യെടുത്ത്‌ സംഘടിപ്പിച്ചിരുന്നു. മുസ്‌ലിം പ്രശ്നങ്ങളില്‍നിന്ന്‌ ഒളിച്ചോടുന്നവരെയും വൈകാരിക മൂര്‍ച്ഛയില്‍ എടുത്തുചാടുന്നവരെയും അദ്ദേഹം വിമര്‍ശിച്ചു.ശക്‌തമായ വാക്കുകളില്‍ താക്കീത്‌ ചെയ്‌തു. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിച്ച്‌ ജനായത്തത്തിന്റെ വിപുലമായ സാധ്യതകളെ തകിടം മറിക്കരുതെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തുകൊണ്ടേയിരുന്നു. ഗുരുതരമായ രാഷ്ട്രീയ മാറ്റങ്ങളുടെ അടിയൊഴുക്കുകള്‍ മനസ്സിലാക്കി നിലപാടുകളെടുക്കാന്‍ സമുദായം പക്വത കാണിക്കണമെന്നായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്‌. തെറ്റായ ഒരു തീരുമാനം എത്രയോ തലമുറകളെ തീ തീറ്റിക്കുമെന്ന്‌ അനുഭവങ്ങളുടെ നീണ്ട പട്ടിക നിരത്തിക്കൊണ്ട്‌ അദ്ദേഹം വിശദീകരിക്കുന്നത്‌ വീര്‍പ്പടക്കിയാണ്‌ ഞങ്ങളുടെ തലമുറ കേട്ടു നിന്നത്‌.

മലയാള മനോരമ