Wednesday, September 20, 2017

ആത്മാഭിമാനത്തിന്റെ തലയെടുപ്പ്


നിങ്ങളുടെ കയ്യിലെ പണത്തിന് മൂല്യമില്ല. രാജ്യ സ്‌നേഹം തെളിയിക്കാന്‍ ക്യൂ നില്‍ക്കുക’. ഒരു രാത്രി രാജ്യത്തിന്റെ പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളോട് പറഞ്ഞപ്പോള്‍ ലോകം ഞെട്ടിത്തരിച്ചു. 86 ശതമാനം വരുന്ന ഇന്ത്യന്‍ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ അതിനോട് സാമ്പത്തിക രംഗത്തുള്ളവര്‍ പല രീതിയിലാണ് പ്രതികരിച്ചത്. പാര്‍ലമെന്റില്‍ വിശ്വ പ്രശസ്തനായ സാമ്പത്തിക വിദഗ്ധന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എഴുനേറ്റു നിന്നപ്പോള്‍ ലോകം കാതോര്‍ത്തു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയിളക്കുന്നതാണ് നോട്ടുനിരോധനമെന്ന് മന്‍മോഹന്‍സിങ് ആഞ്ഞടിച്ചു. ഭരണപക്ഷം പുച്ഛിച്ച് തള്ളി. പക്ഷെ, മാസങ്ങള്‍ക്കിപ്പുറം സാമ്പത്തിക കൂപ്പുകുത്തല്‍ തിരിച്ചറിഞ്ഞപ്പോള്‍, ഡോ. മന്‍മോഹന്‍ സിങിന്റെ വിശകലനം ആശാരി മുറിച്ചാല്‍ കോലൊപ്പിച്ച് എന്ന പഴഞ്ചൊല്ലിലെ കൃത്യതയാണ് ദര്‍ശിച്ചത്.
പാര്‍ലമെന്റ് രേഖകളിലും രാജ്യത്തിന്റെ പൊതുബോധത്തിലും തിരുത്തല്‍ രേഖയായി അദ്ദേഹത്തിന്റെ സാമ്പത്തിക നിരീക്ഷണം
ഉയര്‍ന്നുനില്‍ക്കുന്നുവെന്നതോടൊപ്പം തന്നെ ജാഗ്രതയുള്ള പൗരനെ സജ്ജമാക്കുകയും ചെയ്യുന്നു. എന്താണ് വസ്തുത, യാഥാര്‍ത്ഥ്യം എന്നതിനെക്കുറിച്ച് ഗവേഷണം നടത്തി കാര്യങ്ങളെ വിശകലനം ചെയ്തു അവതരപ്പിക്കുന്ന രാഷ്ട്രീയ സാമൂഹ്യ നേതാക്കളെയാണ് കാലം ഇത്തരം സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ തേടുക. അതിന് നിശിതമായ രാഷ്ട്രീയ ചരിത്ര ബോധവും സാമൂഹ്യ ശാസ്ത്രങ്ങളുടെ പിന്‍ബലമുള്ള കരുത്തുറ്റ വിശകലന പാടവവും ന്യായാന്യായങ്ങളെ വിവേചിച്ചറിയാനും തിരുത്താനുമുള്ള ആര്‍ജ്ജവവുമുള്ളവര്‍ക്കേ കഴിയൂ. സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളില്‍, ഗുലാം മഹ്മൂദ് ബനാത്ത് വാലയെക്കുറിച്ചോര്‍ക്കുക എന്നത് പോലും ഊര്‍ജ്ജമായി നിറയും. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ടും മികച്ച പാര്‍ലമെന്റേറിയനും ഗ്രന്ഥകാരനും നിയമപണ്ഡിതനുമായിരുന്ന ബനാത്ത് വാലയുടെ വിയോഗത്തിന് ഇന്ന് ഒമ്പതാണ്ട് തികയുമ്പോള്‍ അദ്ദേഹത്തെ ഒരാവര്‍ത്തി വായിച്ചാല്‍ തന്നെ കൂരിരുട്ടില്‍ ശരറാന്തലായി വഴിതെളിക്കുമെന്ന് ഉറപ്പിച്ച് പറയാനാവും.
അതിരുകളില്ലാത്ത ഹിംസ, അന്ധമായ ദേശഭക്തി, ബുദ്ധിക്കു നിരക്കാത്ത പശുസ്‌നേഹം എന്നിവ ഉയര്‍ത്തിപ്പിടിച്ചു ഫാസിസം ജനാധ്യപത്യത്തെ മൂക്കുകയറിട്ടു വലിക്കുന്ന വര്‍ത്തമാനത്തിലൂടെയാണ് ഇന്ത്യ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍, പരസ്പരാനുഭാവത്തിന്റെയും സഹിഷ്ണുതയുടെയും പാരമ്പര്യം, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക നീതി എന്നിവ നിലതെറ്റി വീഴുന്നു. കടംകയറി പാപ്പരായിത്തീര്‍ന്ന സമരമുഖത്തെത്തിയ കര്‍ഷകര്‍ വെടിയേറ്റു പിടഞ്ഞു വീഴുന്നു. ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും അഭിമാനവും അതിജീവനവും തെരുവുകളില്‍ പരസ്യമായി കഴുവേറ്റപ്പെടുന്നു. ഗോഹത്യ എന്നത് ഗോക്കളെ കൊല്ലലല്ല, മറിച്ച് ഗോക്കളുടെ പേരു പറഞ്ഞ് മുസ്‌ലിംകളെ ഹത്യ ചെയ്യലും അരക്ഷിതരാക്കലുമാണെന്നു വന്നിരിക്കുന്നു. ഫാസിസം നമ്മുടെ രാജ്യത്തെത്തിയോ എന്നതിനെക്കുറിച്ച് ഗവേഷണം ചെയ്യേണ്ട ആവശ്യമില്ല.

വസ്തുതകളെ കുറിച്ചുള്ള ആശയക്കുഴപ്പം സൃഷ്ടിക്കുകയും ആ പുകമറക്കുള്ളില്‍ മുതലെടുപ്പ് നടത്തുകയുമാണ് ഫാസിസത്തിന്റെ രീതിശാസ്ത്രം. അവ്യക്തതകളുടെ ഘോഷയാത്രകളായിരിക്കും അവര്‍ ഉത്പാദിപ്പിക്കുക. പ്രമാദവും ജനദ്രോഹപരവുമായ നോട്ടുമാറ്റത്തിലൂടെ രാജ്യം അത് തിരിച്ചറിഞ്ഞു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാനുള്ള നിയമത്തിന്റെ മറപറ്റി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കന്നുകാലി വിപണനം നിരോധിച്ചത് ഒടുവിലെ ഉദാഹരണമായെടുക്കാം. കന്നുകാലി വ്യവസായത്തിലൂടെ ഉപജീവനം നടത്തുന്ന മാംസ, തുകല്‍ വ്യാപാര രംഗത്ത് ഏര്‍പ്പെടുന്ന ദലിതുകളെയും മുസ്്‌ലിംകളെയുമാണ് പ്രത്യക്ഷത്തില്‍ ഏറ്റവും ബാധിക്കുക. പരോക്ഷമായി, യഥാര്‍ത്ഥ ഗോ പരിചരണക്കാരായ ക്ഷീരകര്‍കരെയാണ് ദുരിതത്തിലേക്ക് എടുത്തെറിയുകയെന്നത് എല്ലാ പഠനങ്ങളും പറയുന്നു. നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയവും ജാതീയവും മതപരവുമായ വേര്‍തിരിവും അതിലൂടെ വോട്ട്ബാങ്ക് ലക്ഷ്യമാക്കുകയും ചെയ്യുകയാണ് ഭരണകൂടം.

അസഹിഷ്ണുത കൊടികുത്തിവാഴുന്ന ഇപ്പോഴത്തെ അന്തരീക്ഷത്തിന്റെ വേറൊരു തീക്ഷ്ണ കാലാവസ്ഥയിലാണ് മാനുഷിക മൂല്യങ്ങളും സ്വത്വവും സംരക്ഷിക്കാന്‍ ബനാത്ത്‌വാല പാര്‍ലമെന്റില്‍ തലയെടുപ്പോടെ പൊരുതിയത്. ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ്റുകളും ലിബറല്‍ പുരോഗമന നാട്യക്കാരായ ഇടതുപക്ഷവും ന്യൂനപക്ഷങ്ങളെ ആശങ്കകളുടെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോഴെല്ലാം ഖാഇദെമില്ലത്തും സേട്ടുസാഹിബും എന്നപോലെ ബനാത്തുവാല സാഹിബും സംരക്ഷണ കവചമൊരുക്കി. അവകാശപ്പോരാട്ടത്തിന്റെയും ശരീഅത്ത് സംരക്ഷണത്തിന്റെയും ചുമതലയേറ്റെടുത്ത നിയമജ്ഞാനവും ചുമതലാബോധവും പാണ്ഡിത്യബോധവുമുള്ള രാഷ്ട്രീയക്കാരനായിരുന്നു ബനാത്ത്‌വാല. പാര്‍ലമെന്റേറിയനാവാന്‍ ജനിച്ച നേതാവായിരുന്നു അദ്ദേഹം. എല്ലാം തികഞ്ഞ ഒരു ബോണ്‍ പാര്‍ലമെന്റേറിയന്‍ എന്ന് അദ്ദേഹത്തെ നിസ്സംശയം വിളിക്കാം. 1984 ല്‍ ഇന്ത്യാ ടുഡേ ഇന്ത്യയിലെ മികച്ച പത്ത് പാര്‍ലമെന്റേറിയന്മാരെ തെരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍ ബനാത്ത്‌വാലയായത് ആകസ്മികമല്ല. ബനാത്ത്‌വാല സംസാരിക്കുന്ന ദിവസം ഇന്ദിരാഗാന്ധി സഭയില്‍ ഹാജറാകാന്‍ ബദ്ധശ്രദ്ധ കാണിക്കാറുണ്ടായിരുന്നു എന്ന രാഷ്ട്രീയ വൃത്തങ്ങളിലെ അടക്കംപറച്ചില്‍ അദ്ദേഹത്തിനു കിട്ടിയ മറ്റൊരു സാക്ഷ്യപത്രമാണ്.

ബോംബെ നഗരസഭയിലെയും മഹാരാഷ്ട്ര നിയമസഭയിലെയും ഇന്ത്യന്‍ പാര്‍ലമെന്റിലെയും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഇടപെടലുകളും മാതൃകായോഗ്യനായ സമാജികന്റെ ജാഗ്രതയായി ജനകോടികള്‍ക്ക് ആത്മരക്ഷ കുറിച്ചു. ഗോവധനിരോധവുമായി ബന്ധപ്പെട്ടു സംഘ്പരിവാര്‍ ശക്തികള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ച് 1967 ജൂണ്‍ 23ന് മഹാരാഷ്ട്ര നിയമസഭയില്‍ ജി.എം ബനാത്ത്‌വാല പ്രസംഗിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടി ഇരുപത് വര്‍ഷത്തിനു ശേഷം, (അമ്പത് കൊല്ലം മുമ്പ്) നടത്തിയ ആ പ്രഭാഷണത്തില്‍ മൂന്ന് കാര്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഒന്ന്, ഗോക്കള്‍ ഒരു വിഭാഗത്തിന് വിശുദ്ധമാണെന്ന് പറുമ്പോള്‍ അനേകം ഇതര മതസ്ഥര്‍ക്കും വിശ്വാസികള്‍ക്കും അതങ്ങനെയല്ല. ഒരു കൂട്ടരുടെ മത വികാരങ്ങളെ മാനിക്കുമ്പോള്‍ ഇതര വിഭാഗത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നത് ജനാധിപത്യത്തെ പരിഹസിക്കലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളെ ധ്വംസിക്കലുമാണ്. ആരുടെയെങ്കിലും മതത്തെ അപഹസിക്കാനല്ല മറിച്ച് സാമ്പത്തികമായ കാരണങ്ങളാലാണ് കാലികളെ ബലി ചെയ്യുന്നത്. അതാണ് അദ്ദേഹം രണ്ടാമായി പറയുന്നത്. ഗോവധം നടപ്പിലാക്കുന്നതിനു മുമ്പ് അതുണ്ടാക്കാന്‍ പോകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച്, അതാരെയെല്ലാം ബാധിക്കുമെന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണം.

മൂന്നാമതായി, 1960-61 വര്‍ഷത്തില്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബനാത്ത് വാല പറഞ്ഞു, 20 ലക്ഷം കാലികളില്‍ 3750 എണ്ണം മാത്രമാണ് മഹാരാഷ്ട്രയില്‍ ഗോഹത്യക്ക് വിധേയമായിരിക്കുന്നത്. തുച്ഛമായ ഈ കണക്കുയര്‍ത്തി സംസ്ഥാനത്തുടനീളം ഗോഹത്യ നടക്കുന്നു എന്ന വാദം പൊള്ളയാണ്. 34ാമത്തെ വയസ്സില്‍ ചെയ്ത ഈ നിയമസഭാ പ്രസംഗത്തില്‍ തന്നെ ഇരുത്തം വന്ന ഒരു സാമാജികന്റെ കൈത്തഴക്കം കാണാനാവും. കണക്കുകളുദ്ധരിച്ച്, ഭരണഘടനയുടെ വെളിച്ചത്തില്‍ കാര്യങ്ങളെ വിലയിരുത്തി, സാമൂഹികവും സാമ്പത്തികവുമായ മാനങ്ങള്‍ നല്‍കി പ്രശ്‌നങ്ങളുടെ കുരുക്കുകള്‍ എങ്ങനെ അഴിക്കണമെന്ന് അദ്ദേഹം കാണിച്ചു തരുന്നു. ബനാത്ത് വാല പലപ്പോഴായി സഭയില്‍ ഉന്നയിച്ച വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും പില്‍ക്കാലത്ത്് സച്ചാര്‍ കമ്മീഷന്‍ റിപ്പോട്ടുള്‍പ്പെടെയുള്ളവയില്‍ വന്നതുമതി, അദ്ദേഹത്തിന്റെ പാണ്ഡിത്യം ദര്‍ശിക്കാന്‍.
മഹാരാഷ്ട്ര നിയമസഭാംഗമായിരുന്ന ബനാത്ത് വാല നിര്‍ബന്ധിത വന്ധ്യംകരണ ബില്ലിനെതിരെ നടത്തിയ പോരാട്ടം ഐതിഹാസികമാണ്. രണ്ടു മക്കളുണ്ടായിക്കഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാകണമെന്ന് അനുശാസിക്കുന്നതായിരുന്നു പ്രസ്തുത ബില്ല്. സഭക്കകത്ത് അദ്ദേഹത്തിന്റെ വിയോജിപ്പോടെയാണ് ബില്ല് പാസായാത്. തുടര്‍ന്ന് ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. ഇതിനകം ബനാത്ത്‌വാല ബില്ലിനെതിരെ ലക്ഷക്കണക്കിന് ആളുകളുടെ ഒപ്പ് ശേഖരിച്ചു രാഷ്ട്രപതിക്കയച്ചു. പ്രസിഡണ്ട് വി.വി ഗിരി ജനഹിതം മാനിച്ച്, പ്രത്യേക അധികാരം ഉപയോഗിച്ച് ബില്ല് തിരിച്ചയക്കുകയായിരുന്നു. ഉത്തരവാദിത്വബോധമുള്ള പാര്‍ലമെന്റേറിയന്റെ ചടുലതയും ജാഗ്രതയും രാജ്യം തിരിച്ചറിഞ്ഞ അപൂര്‍വ നിമിഷങ്ങളായിരിന്നു അത്. മണ്ണിന്റെ മക്കള്‍വാദവും ഭാഷാഭ്രാന്തും അധോലോകത്തിന്റെ ഇടപെടലും കൊലപാതകങ്ങളും കുഴമറഞ്ഞിരുന്ന ബോംബെയിലെ രാഷ്ട്രീയ രംഗത്താണ് ബനാത്ത്‌വാല സംശുദ്ധമായ രാഷ്ട്രീയപ്രയാണത്തിന്റെ തുടക്കം കുറിച്ചത് എന്നോര്‍ക്കുക. ബോംബെയില്‍ മറാഠാവാദം അരങ്ങു കയ്യടക്കുകയും പുറംനാട്ടുകാരെ നായാടുകയും ചെയ്തിരുന്ന കാലത്ത് മറുനാട്ടുകാരുടെയും മലയാളികളുടെയും സുരക്ഷക്കു വേണ്ടി സാമാജികനായിരുന്ന ബനാത്ത് വാല നടത്തിയ പോരാട്ടങ്ങളും സ്മരണീയമാണ്.

1967 ലും 72 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്ര നിയമസഭയില്‍ അദ്ദേഹം മുസ്്‌ലിം ലീഗിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. ഹജ്ജിന് പോയി തിരിച്ചു വരും വഴി ബോംബെയിലറങ്ങിയ സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് ബനാത്ത് വാലയെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ക്ഷണിക്കുന്നത്. തനിക്ക് പകരക്കാരനായി അദ്ദേഹത്തിന്റെ പേര് സി.എച്ച് പാര്‍ട്ടിയില്‍ ഉന്നയിക്കുകയും അംഗീകരിച്ചെടുപ്പിക്കുകയുമായിരുന്നു. ബോംബെക്കാരനായ ബനാത്ത്‌വാല കേരള രാഷ്ട്രീയത്തിലേക്കെത്തുന്നത് 1977 ല്‍ പൊന്നാനിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ ഇന്ത്യന്‍ യൂണിയല്‍ മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെയാണ്. ഏഴു തവണ (1977, 80, 84, 89, 96, 98, 99) പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി.
യാദൃച്ഛികമായിരിക്കാം, ബനാത്ത്‌വാലയും സി.എച്ചും തമ്മില്‍ രാഷ്ട്രീയ ഗുണവിശേഷങ്ങളില്‍ ചില സാമ്യങ്ങള്‍ പങ്കു വെക്കുന്നുണ്ട്. രണ്ടു പേരും മികച്ച പ്രഭാഷകരും സാമാജികരുമായിരുന്നു. സാമുദായിക താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടലുകള്‍ നടത്തുമ്പോഴും അവര്‍ക്കെതിരെ വര്‍ഗീയത ആരോപിക്കാന്‍ എതിരാളികള്‍ക്ക് പോലും കഴിയുമായിരുന്നില്ല. കാരണം, ഭരണഘടനയുടെയും സാമൂഹ്യ ബോധത്തിന്റെയും നിശിതമായ കാഴ്ചപ്പാടുകളോടെയാണ് അവര്‍ വിഷയങ്ങള്‍ ഓരോ വേദികളിലും ഉന്നയിച്ചിരുന്നത്. രണ്ടു പേരുടെയും സഭാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
1977 മുതല്‍ ലോക്‌സഭാ പ്രവേശനം നേടിയതു മുതലുള്ള പൊതുജീവിതം മറ്റൊരു ദിശയിലേക്ക് കടക്കുകയായിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ അംബാസിഡറായി പിന്നീട് അദ്ദേഹം മാറി. ഐതിഹാസികമായ പോരാട്ടങ്ങളുടെ നാള്‍വഴികളായിരുന്നു അത്. ഏക സിവില്‍ കോഡിനെതിരെയുള്ള ഇടപെടല്‍, അലിഗഡ് മുസ്്‌ലിം സര്‍വകലാശാല, ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റി എന്നിവയുടെ ന്യൂനപക്ഷപദവി എടുത്തുകളയാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള ബില്ല്, ശാബാനു ബീഗം കേസിന്റെ പശ്ചാത്തലത്തിലെ 1986 ലെ മുസ്‌ലിം വനിതാ സംരക്ഷണ ബില്ല്, ആരാധനാലയങ്ങളുടെ അവകാശത്തീയതി 1947 ഓഗസ്റ്റ് 15 ആക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുന്ന 1987 ലെ ബില്ല്… അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പോരാട്ടം മൂര്‍ച്ചയേറിയ വാദമുഖങ്ങളവതരിപ്പിച്ചിരുന്ന ബില്ലുകള്‍ ഉപയോഗിച്ചായിരുന്നു.

സഭക്കകത്തും പുറത്തും വാദകോലാഹലങ്ങളുയര്‍ന്ന ശാബാനു ബീഗം കേസ് കാലത്തെ ബനാത്ത വാലയുടെ കര്‍ത്തവ്യനിര്‍വഹണങ്ങള്‍ ചരിത്ര പ്രസിദ്ധമാണ്. മുസ്്‌ലിം വികാരം സഭയിലുന്നയിച്ച ബനാത്ത്‌വാല അതോടൊപ്പം വിവാഹ മുക്തയായ മുസ്‌ലിം സ്ത്രീക്ക് അവകാശങ്ങള്‍ നല്‍കുന്ന ബില്ല് സ്വകാര്യമായി തയ്യാര്‍ ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തു. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഇടപെട്ടു. സര്‍ക്കാര്‍ ഈ ബില്ല് ഔദ്യോഗികമായി അതിന്റെ ഭാഗമായി ബനാത്ത്‌വാല തന്റെ ബില്ല് പിന്‍വലിക്കണമെന്നും നിര്‍ദേശിക്കുകയുണ്ടായി. ങൗഹെശാ ണീാലി ജൃീലേരശേീി ീള ഞശഴേെവ ീി ഉശ്ീൃരല അര േ1986 എന്ന നിലവിലുള്ള ബില്ല് അങ്ങനെയാണ് രൂപപ്പെട്ടത്. ബാബരി മസ്ജിദ് വിവാദം കത്തി നിന്ന കാലത്ത് 1987 മെയ് 8 ന് പാര്‍ലമെന്റിനു മുമ്പില്‍ ബനാത്ത്‌വാല അവതരിപ്പിച്ച ബില്ലും പിന്നീട് നിയമമായി. ചരിത്രപരമായ അവകാശത്തര്‍ക്കങ്ങളുടെ പേരില്‍ ആരാധാനാലയങ്ങള്‍ തകര്‍ക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു പ്രസ്തുത ബില്ലിന്റെ അന്തസത്ത. അതു പ്രകാരം ആരാധാരാനലയങ്ങളുടെ കട്ട് ഓഫ് ഡേറ്റ് 1947 ഓഗസ്റ്റ് 15 ആയി നിശ്ചയിക്കുകയുണ്ടായി.

ഞലഹശഴശീി മിറ ജീഹശശേര െശി കിറശമ, മുസ്്‌ലിം ലീഗ് ആസാദീ കോ ബാദ് എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ടലഹലരലേറ ജമൃസശമാലി േടുലലരവല െീള ഏ.ങ.ആമിമവേംമഹമ എന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ സമാഹാരം രാഷ്ട്രീയ വിദ്യാര്‍ത്ഥികളുടെ കൈപ്പുസ്തകമായിരിക്കേണ്ടതുണ്ട്. മുസ്‌ലം പേഴ്‌സണല്‍ ലോ, ആസാം കുടിയേറ്റ പ്രശ്‌നം, ബാബരി മസ്ജിദ്, അലിഗഡ് ജാമിഅ മില്ലിയ്യ സര്‍വകലാശാലകളുടെ ന്യൂനപക്ഷപദവി എന്നിയെക്കുറിച്ചെല്ലാമുള്ള മര്‍മസ്പര്‍ശിയായ അവലോകനങ്ങളുടെ പുസ്തകമാണത്. ന്യൂനപക്ഷ രാഷ്ട്രീയം കാര്യത്തിലെടുത്ത് പഠിക്കുന്നവര്‍ സജീവമായി പരിഗണിക്കേണ്ട പുസ്തകം.
വ്യക്തിസാമൂഹ്യ ജീവിതങ്ങളില്‍, സാമ്പത്തിക കാര്യങ്ങളില്‍ വിശുദ്ധിയുടെ വെണ്‍മ അദ്ദേഹം കാത്തു സൂക്ഷിച്ചു. നേതാവിന്റെ തലപ്പൊക്കം കാണിച്ചില്ല. വികാരവിക്ഷോഭങ്ങള്‍ക്ക് അടിപ്പെട്ടില്ല. കാര്യങ്ങള്‍ വിവേകത്തോടെയും തുറന്ന മനസ്സോടെയും സമീപിച്ചു. സമയനിഷ്ഠ അതീവ ശ്രദ്ധയോടെ പാലിച്ചു. കലാപ ഭൂമികകളില്‍ പോലും നിര്‍ഭയനായി കടന്നു ചെന്നു. സമുദായവികാരം ജീവിതരക്തം പോലെ കൊണ്ടു നടന്നു. വിശുദ്ധിയുള്ള ഉടുപ്പുകള്‍ ഉലഞ്ഞില്ല. വിനയം സംസാരത്തിലും പെരുമാറ്റത്തിലും ആസകലം പൂത്തു നിന്നു. ഇതെല്ലാമായിരുന്നു ഗുലാം മഹ്മൂദ് ബനാത്ത്‌വാല. വ്യക്തിപരമായി അദ്ദേഹത്തോട് അടുത്തിടപഴകാന്‍ കഴിഞ്ഞത് അഭിമാനത്തോടെ ഓര്‍ക്കുകയാണ്. 2008 ജൂണ്‍ 25 നു മരണത്തിനു കീഴടങ്ങുമ്പോള്‍ അത് ഇതിഹാസമാനമുളള ഒരു നേതാവിന്റെ അരങ്ങൊഴിയലായിരുന്നു. ബനാത്ത് വാല ഒഴിച്ചിട്ട പ്രബുദ്ധതയുടെയും വിവേകത്തിന്റെയും കസേര ഇന്നും ശൂന്യമായിക്കിടക്കുന്നു. മുസ്്‌ലിം ദലിത്പിന്നാക്ക രാഷ്ട്രീയം കാറ്റിലും കോളിലും ഉലയുമ്പോള്‍ രാജ്യം സ്ഥൈര്യവും മുഴക്കവുമുള്ള വാക്കുകള്‍ക്കു വേണ്ടി ചെവിവട്ടം പിടിച്ചു കൊണ്ടിരിക്കുകയാണ്.

Tuesday, September 1, 2015

ബനാത്ത്‌വാല എന്ന പോരാട്ട ജീവിതം

ആയിരക്കണക്കിനു ജനപ്രതിനിധികള്‍ കടന്നുപോയ ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ പാണ്ഡിത്യത്തിന്റെയും അവതരണ ശൈലിയുടെയും ഭാഷാ സ്വാധീനത്തിന്റെയും മേന്മകൊണ്ട് വേറിട്ടുനിന്ന അമ്പതുപേരെയെടുത്താല്‍ അതിലൊരാള്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ അഭിമാനമായ ജി.എം ബനാത്ത്‌വാലയായിരിക്കും. 1984ലെ ലോക്‌സഭാ കാലത്ത്, 'ഇന്ത്യാ ടുഡെ' വാരിക രാജ്യത്തെ മികച്ച പത്ത് പാര്‍ലമെന്റേറിയന്‍മാരെ തെരഞ്ഞെടുത്തതില്‍ ഒരാള്‍ ബനാത്ത്‌വാല സാഹിബായിരുന്നുവെന്നത് ഈ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങളും ആവലാതികളും രാജ്യത്തിന്റെ അഖണ്ഡത നേരിടുന്ന വെല്ലുവിളികളും അധികാര കേന്ദ്രങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ തന്റെ മുന്‍ഗാമികളായ ഖാഇദേമില്ലത്തിന്റെയും പോക്കര്‍ സാഹിബിന്റെയും സി.എച്ചിന്റെയും പാത പിന്തുടര്‍ന്ന പ്രതിഭാശാലി. ആയുരാരോഗ്യമത്രയും തന്റെ വിശ്വാസ പ്രമാണങ്ങള്‍ മുറുകെപ്പിടിച്ച് രാജ്യത്തിനും സമുദായത്തിനും വേണ്ടി പ്രയത്‌നിച്ച ആ വലിയ മനുഷ്യന്റെ വേര്‍പാടിന് ഇന്ന് ഏഴുവര്‍ഷം പൂര്‍ത്തിയാവുകയാണ്.
ബനാത്ത്‌വാല എന്ന പേര് ഒരു വീര നായകന്റെ പരിവേഷത്തോടെ ചെറുപ്പകാലംതൊട്ട് കേട്ടുവന്നതാണ്. 1970കളുടെ തുടക്കം.

കോളജ് പഠനകാലം. തളിപ്പറമ്പ് സര്‍സയ്യിദില്‍ കൂടെ പഠിക്കുന്നവരില്‍ പലരുടെയും രക്ഷിതാക്കള്‍ ബോംബെയില്‍ തൊഴില്‍, വ്യാപാര ബന്ധമുള്ളവര്‍. മുംബൈ രാഷ്ട്രീയത്തില്‍ ശിവസേനക്കാര്‍ മണ്ണിന്റെ മക്കള്‍ വാദവുമായി തെരുവിലിറങ്ങിയ സംഘര്‍ഷഭരിതമായ ഘട്ടം. റോഡരികില്‍ ഇളനീര്‍ വില്‍ക്കുന്നവര്‍തൊട്ട് ഹോട്ടല്‍ വ്യാപാരികള്‍ വരെയുള്ള മലയാളികളാണ് 'ശിവസേന'യുടെ ആക്രമണത്തിന് കൂടുതലായും ഇരകളാവുന്നത്. 'മറാഠികളല്ലാത്തവര്‍ ബോംബെ വിടുക' എന്നാണ് മുദ്രാവാക്യം. ജനസ്വാധീനം നഷ്ടപ്പെടുമ്പോള്‍ ശിവസേന പുറത്തെടുക്കുന്ന പതിവ് ആയുധമാണത്.

വാളും വടികളും മറ്റ് മാരകായുധങ്ങളുമായി തെരുവുകളില്‍നിന്ന് തല്ലിയോടിക്കുകയാണ് മലയാളികളെ കൂട്ടത്തോടെ. ജീവനെങ്കിലും ബാക്കി കിട്ടാന്‍ സാമ്പാദ്യങ്ങളെല്ലാമുപേക്ഷിച്ച് മലയാളികള്‍ പലായനം ചെയ്യുകയാണ്. വടക്കെ മലബാറിലെ മുംബൈ ബന്ധുക്കളുടെ വീടുകളില്‍ ആശങ്ക പുകയുന്നു. ശിവസേനക്ക് മുന്നില്‍ അധികൃതര്‍ മൗനം പാലിക്കുന്നു. മലയാളികളുടെ നിസ്സഹായാവസ്ഥയില്‍, മുംബൈ രാഷ്ട്രീയത്തിലെ ആരും തുണയില്ലാത്ത നേരത്ത് ഒരു മഹാരാഷ്ട്രക്കാരന്‍ നിര്‍ഭയനായി കടന്നുവരുന്നു. ശിവസേനക്കാരോട് എതിര്‍ക്കുന്നു. മലയാളികളോട് അവിടെത്തന്നെ തുടരാന്‍ ആവശ്യപ്പെടുന്നു.

അവര്‍ക്ക് നഷ്ടമായ സമ്പാദ്യങ്ങള്‍ വീണ്ടെടുക്കാനും സുരക്ഷക്കും അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ആ ധീര നായകന്റെ പേരാണ് മുസ്‌ലിംലീഗ് നേതാവ് ഗുലാം മഹ്മൂദ് ബനാത്ത്‌വാല. പിന്നീട് ബനാത്ത്‌വാലാ സാഹിബിനെക്കുറിച്ച് കേള്‍ക്കുന്നതും വായിക്കുന്നതും മുഴുവന്‍ ആ ആവേശത്തോടെയാണ്.
1977ല്‍ കേരളത്തിന്റെ ജനപ്രതിനിധിയായി പാര്‍ലമെന്റിലേക്ക് പോകാന്‍ മുസ്‌ലിംലീഗ് നിശ്ചയിച്ചതിലൊരാള്‍ ഈ മഹാരാഷ്ട്രക്കാരനായിരുന്നു. പിന്നീട തൊരു റെക്കാര്‍ഡായി. മലയാളം സംസാരിക്കാനറിയാത്ത ഒരാള്‍ മലയാള നാടിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുക. അതും കാല്‍ നൂറ്റാണ്ടോളം. ഓരോ തെരഞ്ഞെടുപ്പിലും റെക്കാര്‍ഡ് ഭൂരിപക്ഷത്തോടെയുള്ള വിജയം. പാര്‍ലമെന്റ് രേഖകള്‍ പരിശോധിച്ചാലറിയാം എന്തുകൊണ്ടാണ് ബനാത്ത്‌വാലയെ മുസ്‌ലിംലീഗ് നിരന്തരം സ്ഥാനാര്‍ത്ഥിയാക്കിയതെന്നും പൊന്നാനിക്കാര്‍ പൊന്നുപോലെ കാത്തുസൂക്ഷിച്ചു വിജയിപ്പിച്ചതെന്നും.

ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന ആക്രമണങ്ങളും ലഹളകളും മുംബൈ നഗരത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരുന്നു. മരണം പതിയിരിക്കുന്ന ഏറ്റുമുട്ടലുകള്‍ക്ക് മധ്യെ, പൊലീസിന്റെ നിറത്തോക്കുകള്‍ക്ക് മുന്നിലേക്ക് ബനാത്ത്‌വാല ധീരനായി നടന്നുചെന്നു. പരസ്പരം വാളോങ്ങിനിന്നവര്‍ ആ വെളുത്തു മെലിഞ്ഞ ശരീരത്തിനുള്ളില്‍നിന്ന് പുറത്തുവന്ന വാക്കുകള്‍ കേട്ട് തലതാഴ്ത്തി പിരിഞ്ഞുപോയി. പൊലീസുകാര്‍ അമ്പരന്നു നിന്നു. തിളച്ചു മറിയുന്ന കലാപങ്ങളെ വാക്കിന്റെ ശക്തികൊണ്ട് ശാന്തമാക്കാനും മരണത്തെ ഭയക്കാതെ ഇറങ്ങിച്ചെല്ലാനുമുള്ള ബനാത്ത്‌വാലയുടെ അസാധാരണ സിദ്ധി രാജ്യമെങ്ങും മനസ്സിലാക്കിയതാണ്.

ഉത്തരേന്ത്യയിലെ കലാപഭൂമികളില്‍ ആശ്വാസവുമായി ഓടിയെത്തുകയും തല്‍ക്ഷണം ഭരണാധികാരികളെയും തുടര്‍ന്ന് പാര്‍ലമെന്റിനെയും പ്രശ്‌നത്തിന്റെ മര്‍മ്മവും പരിഹാര മാര്‍ഗവും ബോധ്യപ്പെടുത്തുകയും ചെയ്യും. മരണത്തിന് ഏതാനും മാസം മുമ്പ് പശ്ചിമ ബംഗാളിലെ നന്ദിഗ്രാം വരെ ആ ശീലം അദ്ദേഹം തുടര്‍ന്നു. പക്ഷെ ഒരു പ്രകോപന ഘട്ടത്തിലും അദ്ദേഹം സമചിത്തത കൈവെടിയില്ല. വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിച്ചു. ചട്ടങ്ങള്‍ പാലിച്ച്, നിയമങ്ങള്‍ ഉദ്ധരിച്ച്, ചരിത്രവും സംഭവവും സംക്ഷിപ്തമായി വിവരിച്ച്, വര്‍ത്തമാന രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശകലനം ചെയ്ത് അദ്ദേഹം നടത്താറുള്ള പാര്‍ലമെന്റ് പ്രസംഗങ്ങള്‍ ചരിത്ര രേഖയാണ്. എക്കാലത്തെയും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ സ്രോതസ്സാണ്.

പ്രസംഗത്തിനിടെ പ്രയോഗിക്കുന്ന ഉപമകള്‍പോലും വലിയ ആശയങ്ങളെ പ്രതിനിധീകരിക്കുന്നവയായിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷം 1977ല്‍ അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാരിനെ അദ്ദേഹം വിശേഷിപ്പിച്ചത് 'ഓറഞ്ച് ഗവണ്‍മെന്റ്' എന്നാണ്. 'തൊലി പൊളിച്ചാല്‍ അല്ലികളായി അടര്‍ത്തി എടുക്കാവുന്ന' തോട് മാത്രമാണ് ജനതാ പാര്‍ട്ടി എന്ന് അദ്ദേഹം സ്ഥാപിച്ചു. താമസംവിനാ അതുതന്നെ സംഭവിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് ബദലെന്ന് കൊട്ടിഘോഷിച്ച ആ മുന്നണിയും സര്‍ക്കാറും ഛിന്നഭിന്നമായി.

ബാബ്‌രി മസ്ജിദ് ഉള്‍പ്പെടെ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്‌നത്തിലും ശരീഅത്ത് വിവാദത്തിലും മതപരിവര്‍ത്തന നിരോധനം, ഗോവധ നിരോധനം, ഏക സിവില്‍കോഡ് തുടങ്ങി മറ്റു മതേതരത്വ ന്യൂനപക്ഷ പൗരാവകാശ സംരക്ഷണ വിഷയങ്ങളിലും പാര്‍ലമെന്റില്‍ അദ്ദേഹം ഉയര്‍ത്തിയ വാദഗതികളെ പരാജയപ്പെടുത്താന്‍ ഒരിക്കലും എതിര്‍ ബെഞ്ചുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ആ ഉദ്ധരണികളും പ്രയോഗങ്ങളും രാഷ്ട്രീയ ഗവേഷകര്‍ക്ക് ഭാവിയില്‍ പ്രയോജനപ്പെടുമെന്ന് അക്കാലത്ത് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങള്‍ എഴുതി.

ഒരു ബില്ലിന്റെ ചര്‍ച്ചാ വേളയില്‍ ഇടപെട്ട ബനാത്ത്‌വാലയുടെ സംസാരം സ്പീക്കര്‍ തടഞ്ഞു. റൂള്‍ ചൂണ്ടിക്കാട്ടി ബനാത്ത്‌വാല നിരന്തരം അവകാശവാദമുന്നയിച്ചു. ഒടുവില്‍ തെറ്റ് ബോധ്യപ്പെട്ട് സ്പീക്കര്‍ അദ്ദേഹത്തെ കൂടുതല്‍ വിശദീകരണത്തിനായി ചേംബറിലേക്ക് ക്ഷണിച്ചു. ''സ്പീക്കറുടെ ചേംബറിലേക്കല്ല, പാര്‍ലമെന്റിലേക്കാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നായിരുന്നു'' അതിന് ബനാത്ത്‌വാലയുടെ തല്‍സമയ മറുപടി എന്ന് മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയ് എഴുതിയിട്ടുണ്ട്. ബനാത്ത്‌വാലയുടെ പ്രസംഗമുണ്ടാകുമ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുടക്കം വരാതെ അത് കേള്‍ക്കാന്‍ പാര്‍ലമെന്റില്‍ ഹാജരുണ്ടാകും.

ശരീഅത്ത് വിഷയത്തില്‍ ചെറിയ അംഗസംഖ്യയുള്ള പ്രതിപക്ഷ പ്രതിനിധിയായിട്ടും പാര്‍ലമെന്റില്‍ ആറു മണിക്കൂര്‍ നീണ്ട പ്രസംഗത്തിന് അവസരമൊരുക്കിക്കൊടുത്ത പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ സമീപനവും ബനാത്ത്‌വാലാ സാഹിബിന്റെ അറിവിനോടും രാഷ്ട്രീയ, നിയമ പാണ്ഡിത്യത്തോടും പ്രതിഭയോടും വിഷയത്തിന്റെ ഗൗരവത്തോടുമുള്ള ആദരവായിരുന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളുടെ സംരക്ഷണത്തിനായാണ് ബനാത്ത്‌വാല നടത്തിയ പോരാട്ടങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയെ ആത്മാവ് നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം.
മഹാരാഷ്ട്ര നിയമസഭാംഗത്വം മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അധ്യക്ഷപദവി വരെ എഴുപത്തഞ്ച് വയസ്സിനുള്ളില്‍ വഹിച്ച പദവികളും ജീവിതവും സമൂഹത്തിന് സമര്‍പ്പിച്ചതായിരുന്നു. വായനയും എഴുത്തും പ്രസംഗവും പ്രവര്‍ത്തനവുമായി രാജ്യത്തെ നീതി നിഷേധിക്കപ്പെട്ടവര്‍ക്കും ശബ്ദമില്ലാത്തവര്‍ക്കും വേണ്ടി ഒരു പോരാട്ട ജീവിതം.

പി.കെ. കുഞ്ഞാലിക്കുട്ടി
Posted On: 6/25/2015
Chandrika Daily

Sunday, March 9, 2014

Wednesday, June 26, 2013

Tuesday, June 26, 2012

ബനാത്ത്‌വാല - വാക്കിലും പ്രവൃത്തിയിലും മാന്യന്‍

ബനാത്ത്‌വാല - വാക്കിലും പ്രവൃത്തിയിലും മാന്യന്‍: ശിഹാബ് തങ്ങള്‍

വെറും രാഷ്ട്രീയം സംസാരിക്കാന്‍ പാര്‍ലമെന്റില്‍ ബനാത്ത്‌ വാല ഒരിക്കലും എഴുന്നേറ്റിട്ടില്ല. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ എപ്പോഴും സമൂഹത്തിന്റെ ഏതെങ്കിലുമൊരു ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടാവും. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി അദ്ദേഹം സംസാരിക്കുമ്പോള്‍ ഭൂരിപക്ഷവികാരങ്ങള്‍ ഒരിക്കലും വ്രണപ്പെട്ടിരുന്നില്ല.അത്രയ്‌ക്ക്‌ സൂക്ഷ്‌മതയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്‌.

ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ബനാത്ത്‌വാലതന്നെ അവതരിപ്പിക്കട്ടെ എന്ന്‌ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പാര്‍ലമെന്റില്‍ ഒന്നിലേറെ തവണ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അതായിരുന്നു ജി.എം. ബനാത്ത്‌വാല. ന്യൂനപക്ഷത്തിനു മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിനു തന്നെ തീരാനഷ്‌ടമാണ്‌ ബനാത്ത്‌വാലയുടെ വിയോഗം. അദ്ദേഹം മുസ്‌ലിംലീഗിനുവേണ്ടി സംസാരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി സംസാരിച്ചു, അവശതയനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി സംസാരിച്ചു. ശരീയത്ത്‌ വിവാദം കത്തിനിന്ന കാലത്ത്‌ ബനാത്ത്‌ വാലയുടെ ഓരോ വാക്കിനുവേണ്ടി പാലര്‍മെന്റ്‌ നിശ്ശബ്ദമായി. അദ്ദേഹത്തെ പാലര്‍ലമെന്റിലേക്കയച്ച പൊന്നാനിയുടെ പുണ്യം കൂടിയാണ്‌ അത്‌.

രാഷ്ട്രീയത്തില്‍ ജീവിതാന്ത്യംവരെ സക്രിയമാകാന്‍ ബനാത്ത്‌വാലയ്‌ക്ക്‌ കഴിഞ്ഞു. ചൊവ്വാഴ്‌ച ചെന്നൈയില്‍ വലിയൊരു പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്‌തു. ഇനിയും ഒരുപാട്‌ സേവനങ്ങള്‍ സമൂഹത്തിന്‌ ലഭിക്കാനിരിക്കെയാണ്‌ ആ വിയോഗം.

ബാഫക്കി തങ്ങളുടെ കാലത്താണ്‌ അദ്ദേഹം കേരളരാഷ്ട്രീയത്തിലേക്ക്‌ ക്ഷണിക്കപ്പെടുന്നത്‌. മുംബൈയില്‍ മലയാളികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ മണ്ണിന്റെ വാദവും വര്‍ഗീയ വികാരവും ഇളക്കിവിട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ ബനാത്ത്‌ വലായുടെ ശബ്ദം ഉയര്‍ന്നു. മഹാരാഷ്ട്ര നിയമസഭയിലേക്കെത്താന്‍ ഈ പോരാട്ടം അദ്ദേഹത്തിന്‌ തുണയായി. നിയമസഭയിലെ പിന്നീടുള്ള പോരാട്ടങ്ങള്‍ അദ്ദേഹത്തിന്‌ അഖിലേന്ത്യാ ശ്രദ്ധ നേടിക്കൊടുത്തു. ഇതു ശ്രദ്ധിച്ച ബാഫഖിതങ്ങളും പഴയകാല നേതാക്കളും ബനാത്ത്‌വാലയെ കേരളത്തിലേക്ക്‌ ക്ഷണിച്ചു. തുടര്‍ന്ന്‌ പാര്‍ലമെന്റിലേക്കയച്ചു.

ഇക്കാലത്താണ്‌ ബനാത്ത്‌വാലയുമായി ഞാന്‍ വ്യക്തിപരമായി അടുക്കുന്നത്‌. അന്നുമൊട്ടിട്ട സൗഹൃദം ഇക്കാലമത്രയും തുടര്‍ന്നു. സംസ്ഥാന നേതൃത്വത്തിലേക്ക്‌ ഞാനും കുഞ്ഞാലിക്കുട്ടിയുമൊക്കെ എത്തിയപ്പോള്‍ അദ്ദേഹത്തിന്‌ മികച്ച പിന്തുണ നല്‍കി. പൊന്നാനിയില്‍ നിന്ന്‌ അദ്ദേഹം തുടരെ തുടരെ ലോക്‌സഭയിലേക്കുപോയി. ന്യൂനപക്ഷങ്ങള്‍ക്കായുള്ള ലോക്‌സഭയുടെ പോരാട്ടങ്ങള്‍ പൊന്നാനിക്കാര്‍ ശ്രദ്ധിച്ചു. ഇതിന്‌ ഭാഷയും ദേശവും മറന്ന്‌ പൊന്നാനി പിന്തുണ നല്‍കി. ഒരു അന്യനാട്ടുകാരനെ തുടരെ ലോക്‌സഭയിലേക്കയച്ച്‌ പൊന്നാനിയും ചരിത്രം സൃഷ്‌ടിച്ചു.

ഇനി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ല എന്ന്‌ കൊടപ്പനക്കല്‍ തറവാട്ടില്‍വന്ന്‌ സ്വയം പ്രഖ്യാപിക്കുംവരെ പൊന്നാനി ബനാത്ത്‌വാലയുടെ പിന്നില്‍ ഉറച്ച പിന്തുണയുമായി നിന്നു. പാര്‍ലമെന്റ്‌ രാഷ്ട്രീയംവിട്ട അദ്ദേഹം പാര്‍ട്ടിക്കും സമൂഹത്തിനുമായി ശിഷ്‌ടകാലം നീക്കിവെച്ചു.

എം.പി അല്ലാതായ കാലത്തും ബനാത്ത്‌വാല കേരളവുമായി ബന്ധം തുടര്‍ന്നു. കേരളത്തില്‍ വരുമ്പോഴൊക്കെ അദ്ദേഹം മലപ്പുറത്തെത്തുമായിരുന്നു. തന്നെ തിരഞ്ഞെടുത്തയച്ച മണ്ഡലത്തിനോട്‌ പിതൃവാത്സല്യമായിരുന്നു അദ്ദേഹത്തിന്‌. ജില്ലയുടെ റോഡുകളുടെ വികസനത്തിന്‌ നല്‍കിയ സംഭാവനകള്‍ വലുതായിരുന്നു.

വാക്കിലും പ്രവൃത്തിയിലും മാന്യന്‍, എതിരാളികളോടും സൗഹൃദം കലര്‍ന്നുമാത്രം സംസാരം, ന്യൂനപക്ഷ പ്രശ്‌നങ്ങളെ സമൂഹത്തിന്റെ മൊത്തം പ്രശ്‌നമായി കാണാനുള്ള തിരിച്ചറിവ്‌, പാര്‍ട്ടിയോടും ജനങ്ങളോടുമുള്ള കൂറ്‌ ഇതൊക്കെ ബനാത്ത്‌ വാലയെ വ്യത്യസ്‌തനാക്കി. ഇനിയിതുപോലൊരു നേതാവ്‌ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.

ഡല്‍ഹിയില്‍ രാഷ്ട്രീയം ചൂടുപിടിക്കുന്ന ഈ അവസരത്തില്‍ ബനാത്ത്‌വാലയുടെ നിര്യാണം നികത്താനാവാത്ത വിടവാണ്‌ ഉണ്ടാക്കിയത്‌. കഴിഞ്ഞദിവസം ഡല്‍ഹി രാഷ്ട്രീയത്തെക്കുറിച്ച്‌ അദ്ദേഹവുമായി സംസാരിച്ചിരുന്നു. സംസാരിക്കാന്‍ ഇനിയുമേറെ ഉണ്ടായിരുന്നു. പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‌ അദ്ദേഹം ജാഗ്രതയോടെ കാവലിരുന്നു. രാഷ്ട്രീയ ചരിത്രപണ്ഡിതന്‍, മികച്ച പാര്‍ലമെന്‍േററിയന്‍, എഴുത്തുകാരന്‍, വാഗ്‌മി, ഗ്രന്ഥകാരന്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്ക്‌ അദ്ദേഹം അര്‍ഹനായി. അവിസ്‌മരണീയമാണ്‌ ബനാത്ത്‌വാലയുടെ സംഭാവനകള്‍. വേദനാജനകമാണ്‌ ആ വിയോഗം; തീരാനഷ്‌ടമാവും.

Tuesday, April 24, 2012

ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനാ വീക്ഷണത്തില്‍

വേട്ടയാടപ്പെടുന്നവര്‍ക്കും ഇരകള്‍ക്കും വേണ്ടി നിരന്തരപോരാട്ടം നടത്തിയ ബനാത്ത്‌വാല ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു. ഗാംഭീര്യമുള്ള ആ ശബ്‌ദത്തിന്റെ കരുത്തില്‍ അനീതിയുടെ കോട്ടകളില്‍ വിള്ളലുകള്‍ വീണു. ന്യൂനപക്ഷ അവകാശങ്ങള്‍ക്ക്‌ വേണ്ടിയുള്ള അക്ഷീണയത്‌നങ്ങളുമായി മരണം വരെ പോരാട്ടം തുടര്‍ന്ന അദ്ദേഹത്തിന്റെ ശബ്‌ദം നിക്ഷിപ്‌ത താല്‍പ്പര്യങ്ങളുടെ അധികാര കേന്ദ്രങ്ങളില്‍ ചാട്ടുളിയായി ചെന്നു തറച്ചു. ശരീഅത്ത്‌ വിവാദകാലത്ത്‌ ബനാത്ത്‌വാലാ അവതരിപ്പിച്ച പ്രമേയം നിയമമായി മാറിയത്‌ ന്യൂനപക്ഷ രാഷ്‌ട്രീയത്തിലെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ്‌. ഒരു
പാര്‍ലമെന്റ്‌ അംഗത്തിന്റെ പ്രമേയം നിയമമായി മാറുന്നത്‌ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു.
ഇന്ത്യന്‍ ഭരണഘടനയേയും, വിവിധങ്ങളായ ആഗോളനിയമ സംവി ധാനങ്ങളേയും ഇന്ത്യന്‍ സമൂഹത്തിന്റെ അന്തര്‍ധാരയെയും കുറിച്ച്‌ അദ്ദേഹത്തിനുണ്ടായിരുന്ന പരന്ന വിജ്ഞാനത്തിന്റെ
നാട്ടക്കുറിയാണ്‌ ഈ ലഘുപുസ്‌തകം.

ജി.എം.ബനാത്ത്‌ വാല (വിവ: ഷാഫി ചാലിയം)
Rs:35

Saturday, June 25, 2011

ഓര്‍മകളില്‍ ബനാത്ത്‌വാല

ഗുലാം മഹമൂദ് ബനാത്ത് വാല അന്തരിച്ചിട്ട് മൂന്ന് വര്‍ഷം തികയുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന് അഭിമാനകരമായി നേതൃത്വം നല്‍കിയ പ്രഗല്‍ഭ പാര്‍ലമെന്റേറിയനായിരുന്ന അദ്ദേഹത്തിന്റെ അസാന്നിധ്യം വല്ലാതെ അനുഭവപ്പെടുന്ന ദശാസന്ധിയിലാണ് നാം. മുസ്ലിംലീഗ് പ്രസ്ഥാനത്തിന് ദേശീയ തലത്തില്‍ അംഗീകാരം നേടാന്‍ അനവരതം പ്രവര്‍ത്തിച്ച ഊര്‍ജ്വസ്വലനായ നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

ഉജ്വലവാഗ്മിയായ അദ്ദേഹം ബോംബെ നഗരത്തിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് കൊണ്ടാണ് മുസ്ലിംലീഗിന്റെ നേതൃനിരയിലേക്ക് വന്നത്. മഹാരാഷ്ട്രയിലെ ഉമര്‍ഖാദി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വളരെ പെട്ടെന്ന് ശ്രദ്ധേയനായ നിയമസഭാ സാമാജികനായി മാറി. ഭീവണ്ടി, താന, കല്യാണ്‍ എന്നിവിടങ്ങളില്‍ അറുപതുകളുടെ തുടക്കത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ദുരിതം നേരിട്ടവര്‍ക്ക് വേണ്ടി അദ്ദേഹം നിര്‍ഭയം രംഗത്ത് വന്നു. ഭീവണ്ടിയിലും മറ്റ് കലാപബാധിത പ്രദേശങ്ങളിലും അദ്ദേഹത്തിനും ഇബ്രാഹിം സുലൈമാന്‍ സേട്ടിനുമൊപ്പം സഞ്ചരിച്ചത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. മഹാരാഷ്ട്ര അക്കാലത്ത് ഭരിച്ചവര്‍ക്ക് ബനാത്ത് വാലക്കൊപ്പം പോയി നിവേദനം സമര്‍പ്പിച്ചതും മറക്കാനാവില്ല. മലയാണ്‍ വേട്ട നിരന്തരം പരിപാടിയാക്കിയ ശിവസേനക്കെതിരെ മുംബൈ നഗരത്തില്‍ നിലയുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

മുസ്ലിം വ്യക്തിനിയമ സംരക്ഷണത്തിനു നല്‍കിയ സംഭാവനയായിരിക്കും ചരിത്രത്തില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തുക. നിര്‍ബന്ധ വന്ധ്യംകരണം നിയമമാക്കാന്‍ മഹാരാഷ്ട്രാ നിയമ സഭയിലെ മൃഗീയ ഭൂരിപക്ഷം ശ്രമിച്ചപ്പോള്‍ അതിനെതിരെ തെരുവിലിറങ്ങി ഒപ്പു ശേഖരണം നടത്തി ബില്ലിന് അനുമതി നല്‍കരുതെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം തകര്‍ത്ത ബനാത്ത് വാല ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ച നേതാവായിരുന്നു.

അതുപോലെ മുസ്ലിംവനിതാ സംരക്ഷണ നിയമത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ബനാത്ത് വാലക്ക് അവകാശപ്പെടാം. ശാബാനു കേസിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മുസ്ലിം വ്യക്തി നിയമത്തിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ശരീഅത്ത് വിരുദ്ധരെ മുഴുവന്‍ തറപറ്റിച്ച നിയമനിര്‍മാണമായിരുന്നു രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടു വന്നത്. ബനാത്ത് വാല ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഔദ്യോഗിക ബില്‍ കൊണ്ടു വരികയായിരുന്നു. ലോക് സഭയിലെ ചെറിയ കക്ഷികളില്‍ ഒന്നായ മുസ്ലിംലീഗിന് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് പാര്‍ലമെന്റിലെ നടപടി ചട്ടങ്ങളിലും നിയമത്തിലും അവഗാഹമുണ്ടായിരുന്ന ബനാത്ത് വാലയുടെ ധീരമായ നിലപാടിന് ലഭിച്ച അംഗീകാരമാണ്. വനിതാ സംരക്ഷണ ബില്‍ വഴി കോണ്‍ഗ്രസ് സര്‍ക്കാര്‍ ശരീഅത്ത് അനുകൂലികള്‍ക്ക് കീഴടങ്ങിയെന്ന് പ്രചരിപ്പിച്ചവര്‍തന്നെ ഈ നിയമം മുസ്ലിം സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംരക്ഷണം നല്‍കുന്ന ഒന്നാണെന്ന് ഇന്ന് മാറ്റി പറയുന്നു.

ലോക്സഭയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനാകാന്‍ കഴിഞ്ഞ കാലം ഞാന്‍ ഓര്‍ക്കുന്നു. പാര്‍ലിമെന്റിലെ എല്ലാ അംഗങ്ങളും കക്ഷി ഭേദമന്യേ ആദരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്ന ഒട്ടേറെ അനുഭവങ്ങളുണ്ട്. മഹാരാഷ്ട്രാ നിയമസഭയിലെ അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനമാണ് കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് അയക്കാന്‍ മുസ്ലിംലീഗ് നേതൃത്വം തീരുമാനിച്ചതിന് കാരണമായത്. ആ തീരുമാനം ഒരിക്കലും തെറ്റായില്ല. പൊന്നാനിയില്‍ നിന്ന് ഏഴ് തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരളത്തില്‍ നിന്ന് ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി എന്ന റിക്കാര്‍ഡിന് അര്‍ഹനായി.

സംഘടനാ രംഗത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. മതവും രാഷ്ട്രീയവും ഇന്ത്യയില്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ഈ വിഷയത്തില്‍ ഒരു റഫറന്‍സാണ്. മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കൊപ്പം മുസ്ലിംലീഗിനെ മുന്‍ നിരയിലേക്ക് നയിക്കാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. മതേതര ജനാധിപത്യത്തിനും മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനും ധിഷണാപരമായ നേതൃത്വം നല്‍കിയ പണ്ഡിതനായ നേതാവായിരുന്നു ബാനാത്ത് വാല. അദ്ദേഹത്തിന്റെ ഓര്‍മകള്‍ ആവേശദായകമാണ്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ.