Showing posts with label പൊന്നാനി. Show all posts
Showing posts with label പൊന്നാനി. Show all posts

Sunday, October 5, 2008

പൊന്നാനിവാല

ബനാത്ത്‌വാല ഒരു മുംബൈവാല നേതാവാണെന്ന്‌ ആരൊക്കെ പറഞ്ഞാലും പൊന്നാനിക്കാര്‍ സമ്മതിച്ചുതരില്ല. അതുകൊണ്ടാണ്‌ ഏഴുതവണ അവര്‍ പൊന്നാനിയില്‍ നിന്നു പൊന്നുപോലെ അദ്ദേഹത്തെ ലോക്സഭയിലെത്തിച്ചത്‌. അതുകൊണ്ടു തന്നെ അന്നാട്ടുകാര്‍ അദ്ദേഹത്തെ പാര്‍ലമെന്റിലെ പൊന്നാനി വാലയാക്കി. അദ്ദേഹത്തില്‍ പൊന്നാനിക്കാര്‍ അര്‍പ്പിച്ച വിശ്വാസത്തിനു പാര്‍ട്ടിയിലെ പിളര്‍പ്പുപോലും കോട്ടം ഏല്‍പ്പിച്ചില്ല.

മുസ്‌ലിം ലീഗിലെ പിളര്‍പ്പിനുശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ 117,546 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച ബനാത്ത്‌വാല തെളിയിച്ചതും അതാണ്‌. ബനാത്ത്‌വാലയ്ക്കു ലഭിച്ചത്‌ 269,491 വോട്ട്‌. അന്നു വിമത മുസ്‌ലിം ലീഗ്‌ ഇടതുമുന്നണിയിലായിരുന്നു. വിമത ലീഗിലെ എം. മൊയ്‌തീന്‍കുട്ടി ഹാജിക്ക്‌ അന്നു ലഭിച്ചത്‌ 151,945 വോട്ട്‌.

പഠിക്കുകയാണെങ്കില്‍ ഇങ്ങനെ വേണമെന്നു പറഞ്ഞു ചില കുട്ടികള്‍ മാര്‍ക്ക്‌ വാരിക്കൂട്ടി അധ്യാപകരെ വരെ അമ്പരപ്പിക്കുന്നതു പോലെയായിരുന്നു ഒാ‍രോ തിരഞ്ഞെടുപ്പിലും ബനാത്ത്‌വാലയുടെ ഭൂരിപക്ഷം. അതിങ്ങനെ എണ്ണിത്തുടങ്ങുമ്പോഴേക്കു തന്നെ ലക്ഷങ്ങളിലെത്തും. അങ്ങനെ നോക്കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ടെന്‍ഷന്‍ വോട്ടെണ്ണിത്തുടങ്ങുമ്പോഴേ ഇല്ലാതാക്കിക്കൊടുത്തു സഹായിക്കുന്ന അപൂര്‍വം സ്ഥാനാര്‍ഥികളിലൊരാളായിരുന്നു ബനാത്ത്‌വാല. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം കിട്ടിയ തിരഞ്ഞെടുപ്പിലും ബനാത്ത്‌വാലയെ ഭൂരിപക്ഷത്തിലെ 'ലക്ഷം കൈവിട്ടില്ല. 1980ല്‍ ആര്യാടന്‍ മുഹമ്മദിനോടു മല്‍സരിച്ചു ജയിച്ച ആ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം അരലക്ഷത്തിനു

മുകളിലെത്തി. കൃത്യമായി പറഞ്ഞാല്‍ 50,866. അന്ന്‌ ആര്യാടന്‍ ഉള്‍പെട്ട കോണ്‍ഗ്രസ്‌ (യു) ആന്റണിയുടെ നേതൃത്വത്തില്‍ ഇടതുമുന്നണിക്കൊപ്പമായിരുന്നു. 1999ല്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമായിരുന്നു ബനാത്ത്‌വാലയുടേത്‌ - 130,478.

പഴയ മുസ്‌ലിം ലീഗിന്റെ വകഭേദമായി ബോംബെ രാഷ്ട്രീയത്തിലുണ്ടായിരുന്ന ഫോര്‍ത്ത്‌ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചു രാഷ്ട്രീയവേദികളില്‍ എത്തിയ അദ്ദേഹം മുഹമ്മദാലി ജിന്നയുടെ മരുമകനായ പീര്‍മുഹമ്മദിനു വേണ്ടി തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടതോടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇതിനിടയില്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ സമ്മേളന പരിപാടികളില്‍ പങ്കെടുക്കാനായി എത്തിയ സി.എച്ച്‌. മുഹമ്മദ്‌ കോയയുമായി ബന്ധപ്പെട്ടു സജീവ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം പീര്‍മുഹമ്മദ്‌ പ്രസിഡന്റായ ബോംബെ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തക സമിതിയിലേക്കെത്തി. ബോംബെ മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക്‌ 1961ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബനാത്ത്‌വാലയെ പരാജയപ്പെടുത്തിയ മുസ്‌തഫാ ഫക്കി, ബനാത്ത്‌വാല അധ്യാപകനായ അന്‍ജുമന്‍ സ്കൂളിന്റെ ഭാരവാഹിയായിരുന്നു. ആ ഏറ്റുമുട്ടലിനെ തുടര്‍ന്നു ജോലി രാജിവച്ച ബനാത്ത്‌വാല കുറച്ചൂകാലം സുഹൃത്തിനൊപ്പം ട്യൂട്ടോറിയല്‍ കോളജ്‌ നടത്തി.

1986ല്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അവതരിപ്പിച്ച ശരീഅത്ത്‌ ബില്‍ (മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ റൈറ്റ്സ്‌ ഓണ്‍ ഡിവോഴ്സ്‌ ആക്ട്‌) യഥാര്‍ഥത്തില്‍ ബനാത്ത്‌വാല അവതരിപ്പിച്ച സ്വകാര്യ ബില്‍ ആയിരുന്നു. ആരാധനാലയങ്ങളുടെ കട്ട്‌ ഓഫ്‌ ഡേറ്റ്‌ സംബന്ധിച്ച അദ്ദേഹത്തിന്റെ സ്വകാര്യ ബില്ലും പിന്നീട്‌ അംഗീകരിക്കപ്പെട്ടു. വിവാദം സൃഷ്ടി സല്‍മാന്‍ റുഷ്ദിയുടെ ഗ്രന്ഥം നിരോധിക്കാന്‍ പാര്‍ലമെന്റില്‍ ആദ്യം ശബ്ദമുയര്‍ത്തിയതും ബനാത്ത്‌വാലയാണ്‌.

ബനാത്ത്‌വാല പരാമര്‍ശവിഷയമാകുന്ന പാര്‍ലമെന്റിലെ ഒരു സംഭവം എ.ബി. വാജ്പേയിയുടെ ഒരു പഴയ ലേഖനത്തില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നുണ്ട്‌: ബനാത്ത്‌ വാല ഡപ്യൂട്ടി സ്പീക്കറുമായി എന്തോ പ്രശ്നത്തില്‍ വാക്കുതര്‍ക്കമുണ്ടായി. ബനാത്ത്‌വാലയോടു ചേംബറിലേക്കു വരാന്‍ ഡപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു. തന്നെ തിരഞ്ഞെടുത്തതു പാര്‍ലമെന്റിലേക്കാണെന്നും ചേംബറിലേക്കല്ലന്നും ബനാത്ത്‌വാല തുറന്നടിച്ചു.

രോമത്തൊപ്പിയും കോട്ടും ഷെര്‍വാണിയും ധരിച്ചു കേരളത്തിലെ പൊതുവേദികളിലും സ്യൂട്ട്‌ ധരിച്ചു ഡല്‍ഹിയിലെ പൊതുവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ബനാത്ത്‌വാല കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിലും പ്രത്യേക മിടുക്കു കാട്ടിയിരുന്നു. മുംബൈയില്‍ ശിവസേനയുടെ ആക്രമണങ്ങള്‍ക്കെതിരെ കേരളീയരായ പാവപ്പെട്ട കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ അദ്ദേഹം മുന്‍പന്തിയില്‍ നിന്നു. റിലിജിയന്‍ ആന്‍ഡ്‌ പൊളിറ്റിക്സ്‌ ഇന്‍ ഇന്ത്യ, മുസ്‌ലിം ലീഗ്‌, ആസാദി കേ ബാദ്‌ (ഉറുദു) തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ബനാത്ത്‌വാലയുടെ വേര്‍പാടോടെ ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിലെ പക്വതയുള്ള ശബ്ദമാണു നിലച്ചത്‌.

മനോരമ ദിനപത്രം
ജൂണ്‍ 25. /2008 ബുധന്‍

Tuesday, July 22, 2008

1980ല്‍ പരിഭാഷകനായി കൂടെ..... വലിയ മനസ്സിനെ അടുത്തറിഞ്ഞ കാലം

ജി.എം. ബനാത്ത്‌വാല എന്ന വലിയ മനുഷ്യനെ കേട്ടറിവുണ്ടായിരുന്നെങ്കിലും അടുത്തറിയുന്നത്‌ 1980ലാണ്‌. പൊന്നാനി ലോക്‌സഭാ മണ്‌ഡലത്തില്‍ മത്സരിക്കുന്ന ലീഗ്‌ സ്ഥാനാര്‍ത്ഥി ബനാത്ത്‌വാലാ സാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ അവസരം കൈവന്നു. എത്രയുംവേഗം തിരൂര്‍ ടൂറിസ്റ്റ്‌ ഹോമില്‍ എത്തണമെന്നായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശം. ചന്ദ്രികയില്‍ ഡ്യൂട്ടി ഏര്‍പ്പാടുവരുത്തി തിരൂരിലേക്ക്‌ വണ്ടി കയറുമ്പോള്‍ ഉല്‍ക്കണ്‌ഠ മാത്രമായിരുന്നു മനസ്സില്‍. എങ്ങനെയാവും അദ്ദേഹം പെരുമാറുക? പരിഭാഷയുടെ രംഗത്ത്‌ അമ്പേ പരാജയമാവുമോ? തിരൂര്‍ ടൂറിസ്റ്റ്‌ ഹോമിലെത്തിയപ്പോള്‍ മണ്‌ഡലം നേതാക്കളുടെ നടുവില്‍ നേതാവ്‌ ഇരിക്കുകയാണ്‌. ആരോ പരിചയപ്പെടുത്തി പരിഭാഷകന്‍ വന്നിരിക്കുന്നു.കുഞ്ഞാലിക്കുട്ടിക്കേയി, പരിയാരത്ത്‌ ബാവ, കുഞ്ഞുഹാജി, അബൂബക്കര്‍ ഹാജി തുടങ്ങി ഒട്ടേറെ നേതാക്കളൊടൊപ്പമായിരുന്നു യാത്ര.

ആര്യാടന്‍ മുഹമ്മദ്‌ ആയിരുന്നു ബനാത്ത്‌വാലയുടെ എതിരാളി. കോണ്‍ഗ്രസ്‌ എ.യുടെ പ്രതിനിധിയായ ആര്യാടന്‌ സി.പി.എം., സി.പി.ഐ., അഖിലേന്ത്യാ ലീഗ്‌, കേരള കോണ്‍ഗ്രസ്‌ (മാണി) എന്നീ കക്ഷികളുടെ പിന്തുണയുണ്ടായിരുന്നു. 1977നെ അപേക്ഷിച്ച്‌ തീ പാറുന്ന മത്സരമായിരുന്നു അന്ന്‌ പൊന്നാനിയില്‍ നടന്നത്‌.ബനാത്ത്‌വാല സാഹിബിന്റെ പ്രസംഗം കാമ്പുള്ളതും കുറിക്കുകൊള്ളുന്നതുമായിരുന്നു. വ്യക്തിപരമായ ആക്ഷേപം തൊട്ടുതീണ്ടിയിരുന്നില്ല. ലഘുവായ, സുന്ദരമായ ഇംഗ്ലീഷില്‍ നിര്‍ത്തിനിര്‍ത്തി അദ്ദേഹം പ്രസംഗിച്ചു. ഭാഷ സ്‌ഫുടവും സുതാര്യവുമായിരുന്നു. പരിഭാഷ അത്ര പ്രയാസമായി തോന്നിയില്ല. തെരഞ്ഞെടുപ്പ്‌ പ്രസംഗമായതുകൊണ്ട്‌ ഏതാണ്ട്‌ ഒരേ സ്വഭാവം എല്ലാ പ്രസംഗത്തിനുമുണ്ടായിരുന്നു. വിഷയങ്ങള്‍ പക്ഷെ വൈവിധ്യമായിരുന്നു. രാവിലെ ചെറിയ ചെറിയ സമ്മേളനങ്ങള്‍. വൈകുന്നേരത്തോടെ മഹാസമ്മേളനങ്ങളായി. പ്രസംഗവും ദീര്‍ഘിച്ചു.ഒന്നുരണ്ടു ദിവസംകൊണ്ട്‌ ആ വലിയ മനസ്സുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞു.

പ്രസംഗം കഴിഞ്ഞ്‌ കാറില്‍ കയറുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്കേയി സാഹിബിന്റെ രസകരമായ കമന്റുകള്‍ ഏറെ ഇമ്പം പകര്‍ന്നു. നാടന്‍ ഇംഗ്ലീഷില്‍ ബനാത്ത്‌വാല സാഹിബുമായി അദ്ദേഹം ആശയവിനിമയം നടത്തി. സാഹിബ്‌ പലപ്പോഴും കുലുങ്ങിക്കുലുങ്ങി ചിരിച്ചു.എല്ലാറ്റിനും കൃത്യതയുണ്ടായിരുന്നു അദ്ദേഹത്തിന്‌. അനാവശ്യമായ വാക്കുകള്‍ അദ്ദേഹം പറയുകയോ പ്രസംഗിക്കുകയോ ചെയ്‌തില്ല. പാണ്‌ഡിത്യത്തിന്റെ ബഹറായിരുന്നു അദ്ദേഹം. കൂടെയുള്ളവരുടെ കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചു. പ്രസംഗങ്ങളില്‍ നേതാക്കളുടെ പേരു പറയുന്ന കൂട്ടത്തില്‍ അഭിവന്ദ്യനായ പരിഭാഷകന്‍ എന്ന ആമുഖത്തോടെ ട്രാന്‍സ്‌ലേറ്ററെയും പരിചയപ്പെടുത്തി. വലിയ അംഗീകാരമായിരുന്നു അത്‌.

പൊന്നാനി മണ്‌ഡലത്തിലെ രണ്ടാമത്തെ മത്സരമായിരുന്നു ബനാത്ത്‌വാലയുടേത്‌. 1977ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ ലീഗിലെ എം. മൊയ്‌തീന്‍കുട്ടിഹാജിയെ 1,18000 വോട്ടുകള്‍ക്കാണ്‌ ബനാത്ത്‌വാല പരാജയപ്പെടുത്തിയത്‌. 1980 കളുടെ ആ തെരഞ്ഞടുപ്പു ദിനങ്ങളില്‍ ബനാത്ത്‌വാലാ സാഹിബുമായി ഉണ്ടായ അടുപ്പം മരണംവരെയും അഭംഗുരം തുടര്‍ന്നു. ഏറ്റവുമൊടുവില്‍ ചെന്നൈയില്‍ തമിഴ്‌നാട്‌ ലീഗ്‌ സമ്മേളനത്തിന്‌ എത്തിയപ്പോഴാണ്‌ ഫോണില്‍ സംസാരിച്ചത്‌. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിയെപ്പറ്റിയുള്ള ആധിയായിരുന്നു എപ്പോഴും പ്രതിപാദ്യവിഷയം.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബനാത്ത്‌വാലയെ പോലെ തിളങ്ങിയവര്‍ അപൂര്‍വ്വം. ബി.ബി.സി.യില്‍ എപ്പോഴും ബനാത്ത്‌വാല എന്ന പേര്‍ മുഴങ്ങിക്കേട്ടു. പാര്‍ലമെന്റില്‍ പത്ത്‌ മിനുട്ടാണ്‌ സമയമെങ്കില്‍ കൃത്യം പത്തു മിനുട്ടില്‍ ആ ഘോര പ്രസംഗം അവസാനിക്കും. ലോക്‌സഭാ സ്‌പീക്കര്‍മാര്‍ 'ബനാത്ത്‌വാലയെ മാതൃകയാക്കൂ' എന്നായിരുന്നു കമന്റ്‌ നടത്തിയിരുന്നത്‌.ശരീഅത്ത്‌ കാലത്ത്‌ ഇന്ത്യ മുഴുവന്‍ ബനാത്ത്‌വാല എന്ന ഏക പോയന്റില്‍ കേന്ദ്രീകരിച്ചു. സ്വന്തമായി ബില്ലവതരിപ്പിച്ച്‌ നിയമമാക്കി സഭയെ കയ്യിലെടുത്ത ബനാത്ത്‌വാലക്ക്‌ തുല്യനായി ബനാത്ത്‌വാല അല്ലാതെ മറ്റാരുമുണ്ടായിട്ടില്ല.

വിദേശിയാണെന്ന പ്രചാരണമായിരുന്നു ബനാത്ത്‌വാലക്കെതിരെ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ ഏറെ മുഴങ്ങിക്കേട്ടിരുന്നത്‌. ഇന്ത്യക്കാരന്‍ വിദേശിയോ എന്ന പേരില്‍ ബനാത്ത്‌വാല നല്‍കിയ മറുപടി എതിരാളികളെ പോലും നിലംപരിശാക്കി. ആയിരം വാക്കുകള്‍ക്ക്‌ ഒറ്റവാക്കുകൊണ്ട്‌ മറുപടി നല്‍കാന്‍ കഴിയുന്ന ആ കഴിവ്‌ ഒന്നു വേറെ തന്നെയായിരുന്നു.1980ല്‍ കോഴിക്കോട്ട്‌ നടന്ന എസ്‌.ടി.യു. സംസ്ഥാന സമ്മേളനത്തിലും യൂനിയന്‍ സംഘടിപ്പിച്ച നിരവധി പരിപാടികളിലും അദ്ദേഹം സംബന്ധിച്ചു. പിന്നോക്കക്കാര്‍, അധ്വാനിക്കുന്നവര്‍, കഷ്‌ടപ്പെടുന്നവര്‍ എന്നിവര്‍ക്കായി സഭയില്‍ ശബ്‌ദമുയര്‍ത്തി. ലോക മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ചറിഞ്ഞ്‌ പ്രതികരണം നടത്തി.

പല പാര്‍ട്ടികള്‍ക്കും പാര്‍ലമെന്റില്‍ ധാരാളം അംഗങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും എം.പി.മാരെന്ന നിലയില്‍ വ്യക്തിത്വം സ്ഥാപിച്ചെടുക്കാനായില്ല. എന്നാല്‍ പ്രതിബദ്ധത കൊണ്ടും ആദര്‍ശ വിശുദ്ധികൊണ്ടും ബനാത്ത്‌വാല ശ്രദ്ധേയനായി. പാര്‍ലമെന്റിന്റെ കവാടത്തിലേക്ക്‌ അദ്ദേഹം നടന്നു കയറുമ്പോള്‍ എഴുന്നേറ്റു ബഹുമാനിക്കുന്നവര്‍ മാത്രം. അത്രക്കായിരുന്നു അംഗീകാരം.

Monday, June 30, 2008

ഓര്മയിലെ ഹരിതകാന്തി

അന്തരിച്ച മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാലയെ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അനുസ്മരിക്കുന്നു.



എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു ബനാത്ത്‌വാലയുടേത്‌. മുസ്‌ലിംലീഗിന്റെ എംപിയായി പലപ്രാവശ്യം പാര്‍ലമെന്റില്‍ പോയ അദ്ദേഹം സമുദായത്തിനും രാഷ്ട്രത്തിനും നാടിനും വേണ്ടി മഹത്തായ സേവനമാണു കാഴ്ചവത്‌. ഷാബാനു കേസില്‍, 1985ല്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശത്തില്‍ പിടിച്ച്‌ ഇസ്‌ലാമിക ശരീഅത്തിനെതിരെ പടനയിക്കാന്‍ കമ്യൂണിസ്റ്റുകളും മറ്റു മുസ്‌ലിം വിരുദ്ധരും മുന്നിട്ടിറങ്ങിയപ്പോള്‍, ബനാത്ത്‌വാല ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പോരാട്ടവും പ്രസംഗവുമാണു പില്‍ക്കാലത്തു ശരീഅത്ത്‌ നിയമത്തിന്‌ അടിത്തറ പാകിയത്‌.


അദ്ദേഹം അവതരിപ്പി സ്വകാര്യബില്‍ കോണ്‍ഗ്രസും അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും പ്രത്യേക താല്‍പര്യത്തോടെ ഏറ്റെടുത്ത്‌, സര്‍ക്കാര്‍ തന്നെ പുനരവതരിപ്പിക്കുകയായിരുന്നു.ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പല പ്രാവശ്യം പാര്‍ലമെന്റില്‍ അദ്ദേഹം ശബ്ദിച്ചു. മഹാരാഷ്ട്രയില്‍ ന്യൂനപക്ഷങ്ങള്‍ക്കും മലയാളികള്‍ക്കുമെതിരെ ശിവസേന തിരിഞ്ഞപ്പോള്‍ അതിനെതിരെ ധീരമായി പോരാടിയാണു മഹാരാഷ്ട്രാ അസംബ്ലിയിലേക്കെത്തിയത്‌. അന്നേ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നു ബാഫി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും നിര്‍ദേശപ്രകാരമാണു പാര്‍ലമെന്റിലേക്കു മത്സരിച്ചത്‌.


അവസാനം എന്റെ അടുത്തു വന്ന്‌,"ഇനി മത്സരിക്കാന്‍ "ഉദ്ദേശിക്കുന്നില്ല എന്നു പറഞ്ഞു പിന്‍വാങ്ങുകയായിരുന്നു. കേരളത്തില്‍ വരുമ്പോഴെല്ലാം കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തിയിരുന്നു. പാണക്കാട്ട്‌ എന്തു വിശേഷമുണ്ടായാലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇവിടേക്കുള്ള യാത്രകളില്‍ യാത്രാദൂരമോ പ്രായാധിക്യമോ ആരോഗ്യാവസ്ഥയോ അദ്ദേഹം പരിഗണിി‍രുന്നില്ല. മനോഹരമായ ഷാള്‍, അത്തര്‍ തുടങ്ങിയ സമ്മാനങ്ങളുമായിട്ടാണു വരിക. ഭാര്യ ശരീഫാ ഫാത്തിമാ ബീവി മരിച്ച സമയത്ത്‌, മുതിര്‍ന്ന കാരണവരെപ്പോലെ ഇവിടെ ഓടിയെത്തി, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതു മറക്കാനാവില്ല.


ഇടയ്ക്കിടെ ആരോഗ്യകാര്യങ്ങളന്വേഷിച്ചും രാഷ്ട്രീയ സ്ഥിതിഗതികളില്‍ ചര്‍ച്ച നടത്തിയും നീണ്ടുനില്‍ക്കുന്ന ഫോണ്‍ സംഭാഷണങ്ങളും നടത്തിയിരുന്നു. മുംബൈയില്‍ നിന്നു വിളിക്കുന്നുവെന്നു പറയുമ്പോള്‍ ആദ്യം അദ്ദേഹത്തിന്റെ ശബ്ദമാണു പ്രതീക്ഷിക്കുക.


ജി.എം. ബനാത്ത്‌വാലയുടെ വിയോഗം എന്നില്‍ വളരെ അധികം വേദനയുളവാക്കുന്നു. അപ്രതീക്ഷിതമായ ഈ ദുഃവാര്‍ത്തയില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം പങ്കുചേരുന്നു. പാര്‍ട്ടിക്ക്‌ ഒരു തീരാനഷ്ടമാണ്‌ അദ്ദേഹത്തിന്റെ വിയോഗം.
മലയാള മനോരമ